
ന്യൂഡൽഹി: യാത്രാമദ്ധ്യേ എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെതിരെ കൂടുതൽ ആരോപണങ്ങൾ. കഞ്ചാവിനുപുറമേ പൈലറ്റ് ഉറക്ക ഗുളികകളും കഴിച്ചിരുന്നു. രക്തത്തിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി. എയർ ഇന്ത്യയുടെ ആഭ്യന്തര ഫ്ലൈറ്റ് സേഫ്റ്റി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പൈലറ്റിന്റെ പെരുമാറ്റത്തെക്കുറിച്ച് ക്യാബിൻ ക്രൂ അംഗങ്ങൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇയാൾ അസ്വസ്ഥനായിരുന്നു. കോക്പിറ്റിലെ തറയിലിരുന്ന് പുകവലിക്കാൻ ശ്രമിക്കുന്നത് കണ്ടു.
പൈലറ്റിനെ സീറ്റിൽ പിടിച്ചിരുത്തിയതായും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഡൽഹിയിലെത്തിയപ്പോൾ നടക്കാനാകാത്ത നിലയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രയ്ക്കിടെ ഉറക്കമുണ്ടായിരുന്നില്ലെന്നും ഉറക്കഗുളിക കഴിച്ചിരുന്നതായും പൈലറ്റ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞു.
അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സാങ്കേതികവും മാനുഷികവുമായ വശങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. പൈലറ്റിന്റെ ആരോഗ്യസ്ഥിതിയും വിമാനത്തിന്റെ പെട്ടെന്നുള്ള വീഴ്ചയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ നാലാം തീയതിയാണ് 137 യാത്രക്കാരുമായി തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വന്ന വിമാനം 300 അടി താഴ്ചയിലേക്ക് വീണത്. സഹപൈലറ്റ് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |