
ന്യൂഡൽഹി: വിദേശ സംഭാവന സ്വീകരിക്കുന്നതിൽ നിയന്ത്രണം കൊണ്ടുരാനുള്ള എഫ്.സി.ആർ.എ ഭേദഗതി ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി) വിട്ടു. ലോക്‌സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ശബ്‌ദവോട്ടിലൂടെയായിരുന്നു തീരുമാനം.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലാണ് ബിൽ ലിസ്റ്റ് ചെയ്‌തിരുന്നത്. അദ്ദേഹത്തിന്റെ അഭാവത്തിൽ ബിൽ ജെ.പി.സിക്ക് വിടുന്നതിനുള്ള പ്രമേയം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ബിൽ പിൻവലിക്കണമെന്ന് കോൺഗ്രസിലെ കെ.സി.വേണുഗോപാലും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഡി.എം.കെയിലെ ടി.ആർ.ബാലുവും ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതാണ് ബില്ലെന്ന് വേണുഗോപാൽ ആരോപിച്ചു. ഒരു വശത്ത് ആർ.എസ്.എസിന് വിദേശ ഫണ്ട് കിട്ടുമ്പോഴാണ് മറുവശത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കേന്ദ്ര നീക്കം. ന്യൂനപക്ഷ വിരുദ്ധമല്ലാത്ത ഏതു ബില്ലാണ് കേന്ദ്രം കൊണ്ടുവന്നിട്ടുള്ളതെന്ന് അഖിലേഷ് ചോദിച്ചു.
ഇതോടെ, ഭരണപക്ഷവും തിരിച്ചടിച്ചു. ന്യൂനപക്ഷ വിരുദ്ധമായ ഒരു വ്യവസ്ഥയെങ്കിലും കാണിച്ചുതരാൻ മന്ത്രി കിരൺ റിജിജു വെല്ലുവിളിച്ചു. എതിർപ്പുകൾ ജെ.പി.സിയിൽ അറിയിക്കാം. രൂക്ഷമായ വാക്കുതർക്കങ്ങൾക്കിടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. പിന്നീട് രാജ്യസഭയിലും പ്രമേയം ശബ്‌ദവോട്ടോടെ പാസാക്കി.
റിപ്പോർട്ട് ശൈത്യകാല
സമ്മേളനത്തിൽ
ലോക്‌സഭയിലെ 21, രാജ്യസഭയിലെ 10 എം.പിമാർ അടങ്ങുന്നതാകും ജെ.പി.സി. സമിതിയിൽ ഉൾപ്പെടുത്താനുള്ള അംഗങ്ങളുടെ പേര് രാഷ്ട്രീയ പാർട്ടികൾ സഭാദ്ധ്യക്ഷന്മാരെ അറിയിക്കും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യവാരം റിപ്പോർട്ട് ലോക്‌സഭയിൽ വയ്‌ക്കണം.
ചില സമുദായങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നുണ പ്രചരിപ്പിക്കുകയാണ്. നിയമപരമല്ലാത്ത ഫണ്ടുകൾ ഇന്ത്യയിലെത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടോ? രാജ്യം ബനാന റിപ്പബ്ലിക്കല്ല
- കിരൺ റിജിജു,
കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി
ബിൽ പിൻവലിക്കുമെന്നാണ് വിചാരിച്ചിരുന്നത്. ജെ.പി.സിയിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു
- ഫാ. മാത്യു കോയിക്കൽ,
സി.ബി.സി.ഐ ഡെപ്യൂട്ടി
സെക്രട്ടറി ജനറൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |