
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ നടത്തിയ 'ശുദ്ധീകരണ' ചടങ്ങിനെതിരെ ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തെ കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 'ശുദ്ധീകരണം' തൊട്ടുകൂടായ്മയുടെ മറ്റൊരു പേരാണ്. ഭരണഘടന പ്രകാരം അത് കുറ്റമാണ്. സംഭവത്തിൽ പട്ടികജാതി/പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ആവശ്യപ്പെട്ടു.
ഖാർഗെ ദളിത് നേതാവായതിനാലാണ് ഇത്തരമൊരു നടപടി. ഭരണഘടനയും ബി.ജെ.പി-ആർ.എസ്.എസ് പ്രത്യയശാസ്ത്രവും തമ്മിലാണ് രാജ്യത്ത് പോരാട്ടം. ബി.ജെ.പിയും ആർ.എസ്.എസും ദളിത് വിരുദ്ധരാണ്. ദളിതർ സമൂഹത്തിൽ മുന്നേറുന്നത് അവർക്ക് അംഗീകരിക്കാനാകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഖാർഗെ പോലൊരു മുതിർന്ന നേതാവിനോട് പരസ്യമായി ഇങ്ങനെ പെരുമാറാൻ കഴിയുമെങ്കിൽ സാധാരണ ദളിതരോട് എങ്ങനെ പെരുമാറും, സ്‌കൂളുകളിലെ ദളിത് കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? - രാഹുൽ ആരാഞ്ഞു.
ആഗസ്റ്റ് 8ന് ഹൽദ്വാനി രാംലീല മൈതാനത്ത് ഖാർഗെ റാലിയെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് 'ശുദ്ധീകരണ ഹവൻ' നടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |