
ലക്ഷ്യം മംഗലാപുരം റെയിൽവേ ഡിവിഷൻ
ന്യൂഡൽഹി: കേരളമടക്കം ആരുടെയും സമ്മർദ്ദം മുഖവിലയ്ക്ക് എടുക്കില്ലെന്നും മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്നും മാറ്റി ദക്ഷിണപശ്ചിമ റെയിൽവേയുടെ ഭാഗമായ മൈസൂരുവിന് കീഴിലാക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ. മൈസൂരുവിന്റെ ഭാഗമാക്കണമെന്നത് ദീർഘനാളത്തെ ആവശ്യമാണ്. മംഗലാപുരത്തു നിന്ന് മൈസൂർ ഡിവിഷൻ ആസ്ഥാനത്തേക്ക് വെറും 100 കിലോമീറ്ററേയുള്ളൂ. പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്റർ ദൂരമുണ്ട്. അതിനാൽ മംഗലാപുരം മേഖല മൈസുരുവിന്റെ ഭാഗമാകേണ്ടതാണെന്ന് വ്യക്തമാണ്. പാലക്കാട് ഡിവിഷന് വലിയ സാമ്പത്തിക നഷ്ടമൊന്നും സംഭവിക്കില്ല. എന്നാൽ തീരുമാനം നടപ്പായാൽ അത് കർണാടക ഒട്ടാകെയുള്ള ചരക്ക് യാത്രാ ട്രെയിൻ ഗതാഗതത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മംഗലാപുരം ആസ്ഥാനമായി ഡിവിഷൻ
ഭാവിയിൽ മംഗലാപുരം ആസ്ഥാനമാക്കി പുതിയ ഡിവിഷൻ സ്ഥാപിക്കാനുള്ള ആലോചനയും റെയിൽവേ നടത്തുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ ഉറപ്പ് നൽകാനാകും. പുതിയ ഡിവിഷൻ വരുന്നത് കൊങ്കൺ റെയിൽവേയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉള്ളാൽ ഇന്റർചേഞ്ച് പോയിന്റ്
മംഗലാപുരം മേഖല ഏറ്റെടുക്കാനുള്ള നടപടിക്ക് ദക്ഷിണ പശ്ചിമ റെയിൽവേ തുടക്കമിട്ടു. ഒക്‌ടോബർ ഒന്ന് മുതലാകും മാറ്റം നിലവിൽ വരിക. പടീലിന് പകരം ഉള്ളാലാകും ദക്ഷിണ റെയിൽവേ- ദക്ഷിണ പശ്ചിമ റെയിൽവേയുടെ ഇന്റർചേഞ്ച് പോയിന്റ്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ, പണമ്പൂർ, ജോക്കട്ടെ, കുലശേഖര, പടീൽ, ബന്ദർ, നേത്രാവതി, ഉള്ളാൽ തുടങ്ങിയ സ്‌റ്റേഷനുകൾ മൈസൂരു ഡിവിഷന്റെ കീഴിലാകും. തൊക്കൂർ സ്റ്റേഷൻ കൊങ്കൺ റെയിൽവേയിൽ തുടരും. അവിടെ കൊങ്കൺ റെയിൽവേ -ദക്ഷിണ പശ്ചിമ റെയിൽവേ ഇന്റർചേഞ്ച് തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |