
ന്യൂഡൽഹി: യു.എസ് പ്രതിരോധ വകുപ്പുമായി ആയുധനിർമാണ കരാർ ലഭിച്ചെന്ന അവകാശവാദം ഉയർത്തി നിക്ഷേപകരിൽ നിന്ന് 700 കോടി തട്ടിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ഡൽഹി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഡൽഹിയിലെ മൂന്നിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. കമ്പനി പ്രവർത്തനങ്ങൾക്കായി പ്രതികൾ വാടകയ്‌ക്കെടുത്ത സ്ഥലങ്ങളിലാണ് പരിശോധന.
തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കുന്ന കൊല്ലം സ്വദേശിയും വി.പി.വി.വി കമ്പനി ചെയർമാനുമായ വെങ്കിടാ വെങ്കിട്ട്, കമ്പനി ഡയറക്ടർമാരായ രാഹുൽ രാജീവ്, ഹിതേശ് കുമാർ, ഐ.ടി വിഭാഗം മേധാവി അഭിനവ് എന്നിവരെ കഴിഞ്ഞദിവസം വസന്ത് വിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായവരെ ഡൽഹി പൊലീസിന്റെ ഡിസ്ട്രിക്ട് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി ഉന്നത ഉദ്യോഗസ്ഥർ ചോദ്യംചെയ്യുകയാണ്. കൊൽക്കത്തയിൽ നിന്ന് അറസ്റ്റിലായ അഭിനവിനെ ഡൽഹിയിലെത്തിച്ചാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും.
ഇവരുടെ അറസ്റ്റിനു പിന്നാലെ ഇന്നലെ കൂടുതൽ നിക്ഷേപകർ വി.പി.വി.വി കമ്പനിക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയതായാണ് വിവരം. ഇതോടെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളും. ഇന്ത്യ-യുഎസ് വ്യാജ കരാറുകളും രേഖകളും ഉപയോഗിച്ചാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |