
ന്യൂയോർക്ക്: പുകവലിച്ചതിനും അമ്മയോട് മോശമായി പെരുമാറിയതിനും മകനെ പിതാവ് ഇൻസ്റ്റഗ്രാം ലൈവിൽ ബെൽറ്റുകൊണ്ട് തല്ലി. കോ സ്വീക്കൻസ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനോടകം 11 ലക്ഷത്തിലധികം പേരാണ് കണ്ടത്. സ്വന്തം മകനെ പിതാവ് ഇൻസ്റ്റാഗ്രാം ലൈവിൽ ശിക്ഷിക്കുന്നു; ഇത് നല്ലതോ ചീത്തയോ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
മകൻ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രകോപിതനായ പിതാവ് ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വരികയായിരുന്നു. വീഡിയോയിൽ കുട്ടിയെ പിടിച്ചുനിർത്തി ബെൽറ്റ് കൊണ്ട് നിരന്തരം അടിക്കുന്നത് കാണാം. 'നീ ഇനിയും പുകവലിക്കുമോ?' എന്ന് പിതാവ് ആക്രോശിക്കുന്നതും വീഡിയോയിൽ കേൾക്കാം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പിതാവിനെ അനുകൂലിച്ചും പ്രതീകൂലിച്ചും പ്രതികരണങ്ങൾ ഉയർന്നു.
വടി എടുത്ത് മാറ്റിയാൽ കുട്ടി നശിച്ചുപോകുമെന്ന പഴഞ്ചൊല്ല് ഉയർത്തിക്കാട്ടി ഒരു വിഭാഗം പിതാവിനെ പിന്തുണച്ചു. അമ്മയെ ബഹുമാനിക്കാത്തവർക്ക് ഇത്തരത്തിലുള്ള ശിക്ഷ ആവശ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ ലൈവ് ആയി കാണിച്ചുകൊണ്ട് കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
'മനുഷ്യത്വം മരിച്ചുപോയെന്ന തരത്തിലായിരുന്നു ചിലരുടെ പ്രതികരണം. സ്വന്തം മക്കളെ ഇതുപോലെ പരസ്യമായി മർദ്ദിക്കുന്നത് അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്ന കാര്യമാണെന്നും, ഭാവിയിൽ മാതാപിതാക്കളെ മക്കൾ ഉപേക്ഷിക്കാൻ ഇത്തരം പ്രവർത്തികൾ കാരണമാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. തല്ലി പഴുപ്പിച്ച് വളർത്തുന്നത് അടിമത്ത കാലത്തെ രീതിയാണ്. അതൊക്കെ നമ്മൾ മറന്നേ മതിയാകൂ എന്നും ചിലർ കുറിച്ചു. കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ ശാരീരിക ഉപദ്രവമല്ലാതെ മറ്റ് ഫലപ്രദമായ മാർഗങ്ങൾ തേടണമെന്ന ആവശ്യവും ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |