
വാഷിംഗ്ടൺ: രണ്ട് മാസത്തെ വെടിനിറുത്തലിന് പകരം മുപ്പതു ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി ഇറാൻ. യുദ്ധം നിറുത്താനുള്ള 14 നിർദ്ദേശങ്ങൾ പാകിസ്ഥാൻ മുഖേന ഇറാൻ യു.എസിന് കൈമാറിയിരുന്നു. ഇതിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് നിയന്ത്രണത്തിന് പുതിയ സംവിധാനം,മേഖലയിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുക,നാവിക ഉപരോധം അവസാനിപ്പിക്കുക,ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുക എന്നിവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. അതിനിടെ ആക്രമിച്ചാൽ തിരിച്ചടി വേദനാജനകമായിരിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഏത് സാഹചര്യത്തെയും നേരിടാൻ സന്നദ്ധമാണെന്നും അറിയിച്ചു.
എന്നാൽ ഇറാന്റെ 14 നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചർച്ചകൾ പരാജയപ്പെട്ടാൽ വീണ്ടും സൈനിക നടപടികൾ ആരംഭിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കി. ഇറന്റെ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കും. എന്നാൽ കഴിഞ്ഞ 47 വർഷമായി ഇറാൻ ചെയ്ത കാര്യങ്ങൾക്ക് അവർ ഇതുവരെ വലിയ വില നൽകിയിട്ടില്ല. അതിനാൽ ഈ കരാർ സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇറാന്റെ മിസൈൽ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു. ഭാവിയിൽ ഇറാൻ വീണ്ടും ശക്തിപ്രാപിക്കാനുള്ള ഒരു പഴുതും കരാറിലുണ്ടാകാൻ പാടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
കരാർ അംഗീകരിക്കില്ല,
എന്നാൽ നിർദ്ദേശം പുനഃപരിശോധിക്കില്ല
- ഡൊണാൾഡ് ട്രംപ്
യു.എസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |