
ദുബായ്:ഹോർമുസ് കടലിടുക്കിന് സമീപം കപ്പലിന് നേരെ ആക്രമണം.ഇറാനിലെ സിരിക്കിന് സമീപം ഒന്നിലധികം ചെറിയ ബോട്ടുകൾ കപ്പലിനെ ആക്രമിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു.പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം ഈ മേഖലയിൽ നടക്കുന്ന ഇരുപത്തിനാലാമത്തെ ആക്രമണമാണിത്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും യു.എസുമായോ ഇസ്രയേലുമായോ ബന്ധമില്ലാത്ത കപ്പലുകൾക്ക് ടോൾ നൽകി കടന്നുപോകാമെന്നുമാണ് ഇറാൻ അധികൃതരുടെ നിലപാട്.
മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ നിലവിൽ തുടരുന്നുണ്ടെങ്കിലും,ആവശ്യമെങ്കിൽ ഇനിയും ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.ഇറാൻ ആവശ്യപ്പെടുന്ന ടോൾ നൽകി കടലിടുക്ക് കടക്കുന്നത് ഉപരോധ ലംഘനമായി കണക്കാക്കുമെന്നും കപ്പൽ കമ്പനികൾ ഇതിന് തയ്യാറായാൽ നടപടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |