
ജെറുസലേം: യു.എസിൽ നിന്ന് അത്യാധുനിക സ്ക്വാഡ്രൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വമ്പൻ പ്രതിരോധ കരാറിന് ഇസ്രയേൽ അംഗീകാരം നൽകി. ഇസ്രയേൽ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ലോക്ഹീഡ് മാർട്ടിന്റെ എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ വിമാനവും ബോയിങ്ങിന്റെ എഫ്-15 ഐഎ യുദ്ധവിമാനവുമാണ് വാങ്ങാൻ തയാറാകുന്നത്.
രാജ്യത്തിന്റെ വ്യോമാധിപത്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേലിന്റെ വ്യോമാധിപത്യത്തെ ഈ നീക്കം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.ആവശ്യം വന്നാൽ ഞങ്ങളുടെ പൈലറ്റുമാർക്ക് ഇറാന്റെ ആകാശത്ത് എവിടെയുമെത്താനാകും. അതിന് അവർ സജ്ജരാണെന്നും നെതന്യാഹു പറഞ്ഞു.
തദ്ദേശീയമായി ആയുധങ്ങൾ വികസിപ്പിക്കുന്നതിനായി അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ ബജറ്റിലേക്ക് 118 ബില്യൺ ഡോളർ വകയിരുത്താൻ ഇസ്രയേൽ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.'ഷീൽഡ് ഓഫ് ഇസ്രയേൽ' പദ്ധതിയുടെ ഭാഗമായാണ് ഈ വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ ഇസ്രയേലിന്റെ പക്കൽ നിരവധി എഫ്-35 വിമാനങ്ങൾ ഉണ്ടെങ്കിലും സേനയുടെ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരാർ. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലിന്റെ പ്രതിരോധ ചെലവുകൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. 2026-ലെ ബജറ്റിൽ പ്രതിരോധ മേഖലയ്ക്കായി വലിയ തുകയാണ് അനുവദിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |