
തിരുവനന്തപുരം: ഹമാസ് ബന്ദിയാക്കി 470 ദിവസം തടവിൽ പാർപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തു വിട്ടയച്ച ഇസ്രയേലി യുവതി റോമി ഗോനനെ തേടി ആശ്വാസ വാർത്തയെത്തി. തട്ടിക്കൊണ്ടുപോയ ഹമാസ് സംഘത്തിലെ കമാൻഡർ അബ്ദുൽ റഹീം അൽ യൂസഫ് കർദിയെ കഴിഞ്ഞ ദിവസം ഇസ്രയേലി സേന ഗാസയിൽ വധിച്ചു. ഡോക്ടറായ അബ്ദുൽ റഹീമാണ് റോമിയെ ഗാസയിലെ തടവിൽ ഉപദ്രവിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തത്.
'ജീവിതത്തിലേക്ക് വീണ്ടും സജീവമാവുകയാണ്. റോമി സന്തുഷ്ടയായിരിക്കുന്നു. വെടിയേറ്റ കൈയിലടക്കം ശസ്ത്രക്രിയകൾ വേണ്ടിവന്നു. കൈയിൽ അടുത്തകാലം വരെയും ബാൻഡേജുണ്ടായിരുന്നു"- റോമിയുടെ ഉറ്റ ബന്ധുവായ വിഖ്യാത ഇസ്രയേലി ചലച്ചിത്ര സംവിധായകൻ ഡാൻ വോൾമാൻ 'കേരളകൗമുദിയോട്" പറഞ്ഞു. വോൾമാന്റെ ഭാര്യാ സഹോദരിയുടെ പേരക്കുട്ടിയാണ് റോമി.
റോമി ഇപ്പോൾ വടക്കൻ ഇസ്രയേലിലെ വ്രാഡിമിൽ അമ്മയ്ക്കും സഹോദരിമാരായ യാദനും ദാരിയക്കുമൊപ്പമാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഹമാസ് മോചിപ്പിച്ചശേഷവും വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. നിരന്തരമായ കൗൺസലിംഗും ശുശ്രൂഷയും വേണ്ടിവന്നു. ഗാസയിൽ തടവിൽ പട്ടിണിക്കിടുകയും ദിവസങ്ങളോളം ദാഹജലം നൽകാതിരിക്കുകയും ചെയ്തിരുന്നു. ഉറ്റവരുടെ അടുത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയില്ലായിരുന്നു. റോമിയുടെ മോചനം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. തളർന്നവശയായി മടങ്ങിയെത്തിയ റോമിയുടെ വാർത്ത കേരളകൗമുദി അന്ന് പ്രസിദ്ധീകരിച്ചിരുന്നു.
364 പേരെ കൊന്നു, 40 പേരെ ബന്ദികളാക്കി
2023 ഒക്ടോബർ ഏഴിന് കൂട്ടുകാരോടൊപ്പം ഇസ്രയേലിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുമ്പോഴാണ് അവിടെ ഇരച്ചെത്തിയ ഹമാസ് സൈനികർ വെടിവച്ചത്. 364 പേർ കൊല്ലപ്പെട്ടു. പലർക്കും പരിക്കേറ്റു. റോമിയുൾപ്പെടെ 40 പേരെ ബന്ദികളാക്കി. ഒപ്പം കാറിലുണ്ടായിരുന്ന കൂട്ടികാരികളെ ഹമാസ് വധിച്ചു. ഈ കൂട്ടുകാരുടെ സംഘത്തെ ആക്രമിച്ചവരെയെല്ലാം ഇസ്രയേലി സേന അന്വേഷണത്തിലൂടെ കണ്ടെത്തി വധിച്ചു.
ആർമിയിൽ നഴ്സായി സേവനം അനുഷ്ഠിച്ച റോമിക്ക് ഇനി കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കണമെന്നാണ്ആഗ്രഹം. ഒരിക്കൽ മുത്തശ്ശി റോമിയോട് പറഞ്ഞു. ഇന്ന് ആയിരാമത്തെ ദിവസമാണ്. ബന്ദിയാക്കപ്പെട്ടതിന്റെയും മോചിതയായ ശേഷവുമുള്ള ദിനങ്ങളുടെ കണക്കായിരുന്നു. അപ്പോൾ റോമി പറഞ്ഞു.'അതൊന്നും ആരും ഓർമ്മിപ്പിക്കേണ്ട. എല്ലാം ഞാൻ മരിക്കുവോളം എന്റെ മനസിന്റെ കോണിലുണ്ടാകും". എങ്കിലും ആ ചിന്തകളിൽ മുങ്ങിത്താഴുകയല്ല റോമി. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് പൊരുത്തപ്പെടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |