ന്യൂഡൽഹി: ആർഎസ്എസിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. മോദി സമുദായത്തിനെതിരെയുള്ള പരാമാർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ എം പി സ്ഥാനത്ത് നിന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു. അതിനിടയിലാണ് ഹരിദ്വാർ കോടതിയിൽ പുതിയ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകൻ കമൽ ഭഡോരിയാണ് പരാതിയ്ക്ക് പിന്നിൽ. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ആർഎസ്‌എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവർ എന്ന് വിശേഷിപ്പിച്ചതിനാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്.
പരമാവധി രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐപിസി 499,500 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയതെന്നാണ് കമൽ ഭഡോരിയയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്. ഹർജി ഏപ്രിൽ 12-ന് കോടതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയിൽ എത്തിയപ്പോൾ നടത്തിയ പ്രസംഗത്തിലെ പരാർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയ്ക്കെതിരെ ആർഎസ്എസ് പ്രവർത്തകൻ പരാതി നൽകിയിരിക്കുന്നത്. ആർഎസ്‌എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവന്മാർ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി കേന്ദ്രസർക്കാർ നയങ്ങളെയും വിമർശിച്ചിരുന്നു.
21-ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് മഹാഭാരതത്തിന്റെ നാടായ ഹരിയാനയിലെ ജനങ്ങളോട് പറയാമെന്ന് അറിയിച്ച രാഹുൽ ഗാന്ധി അവർ കാക്കി ട്രൗസർ ധരിക്കുന്നു, കൈയിൽ ലാത്തി പിടിക്കുന്നു, ശാഖയിൽ പോവുകയും ചെയ്യുന്നു എന്നാണ് പറഞ്ഞത്. കൂടാതെ പാണ്ഡവർ നോട്ടു നിരോധനം തെറ്റായ ജിഎസ്ടി നയം എന്നിവ നടപ്പിലാക്കിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ രണ്ട്, മൂന്ന് ശത കോടീശ്വരന്മാരുടെ ശക്തി കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് പിന്നിലുണ്ടായിരുന്നു എന്നും കോൺഗ്രസ് നേതാവ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |