
തലശ്ശേരി: ക്യാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്തെ ക്യാൻസർ സെന്ററുകളെയും ജില്ലാ ജനറൽ, താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി ക്യാൻസർ ഗ്രിഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലശ്ശേരി മലബാർ ക്യാൻസർ സെന്റർ പി.ജി ഇൻസ്റ്റിറ്റ്യൂട്ടായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച ട്രീറ്റ്‌മെന്റ് ആൻഡ് അക്കാഡമിക് ബ്ലോക്ക് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ക്യാൻസർ നിയന്ത്രിക്കുന്നതിനും രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ ലഭ്യമാകും എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. 26 മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. വിപണിയിൽ ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്ന് 93 ശതമാനം വിലക്കുറവിൽ 11,892 രൂപയ്ക്ക് രോഗികൾക്ക് ലഭിക്കും.
സെർവിക്കൽ ക്യാൻസർ തടയാൻ വാക്സിനേഷൻ നൽകാൻ സംസ്ഥാനം തീരുമാനിച്ചതായും ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ രണ്ടരക്കോടി രൂപ അനുവദിച്ചു. ആരോഗ്യമേഖലയിൽ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ സാധാരണക്കാർ അറിയണം. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കാൻ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷയായിരുന്നു. സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ മുഖ്യാതിഥിയായി. ഷാഫി പറമ്പിൽ എം.പി മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |