തിരുവനന്തപുരം: മദ്ധ്യവേനലവധിക്കാലത്ത് സ്കൂളുകളിലും സ്വകാര്യ ട്യൂഷൻ സെന്ററുകളിലും ഉൾപ്പടെ ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അദ്ധ്യയന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം, ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുമാണ്. സി ബി എസ് ഇ ,ഐ സി എസ് ഇ സ്കൂളുകൾ ഹൈക്കോടതിവിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണം. കമ്മിഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുറുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നൽകണം.
സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളും ട്യൂഷൻ സെന്ററുകളും മദ്ധ്യവേനലവധിക്കാലത്ത് പലതരത്തിലുള്ള ക്ലാസുകൾ നടത്തുന്നതായി നേരത്തേ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത ചൂട് പരിഗണിച്ച് കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |