കോഴിക്കോട്: വിവാഹ സംഘങ്ങളുടെ വാഹനങ്ങൾ തമ്മിൽ തട്ടിയതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വളയത്ത് കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. വിവാഹത്തിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറിൽ എതിർദിശയിൽ വരികയായിരുന്ന ജീപ്പ് തട്ടിയതോടെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. പ്രദേശത്തെ വേറൊരു വിവാഹ സംഘമാണ് ജീപ്പിലുണ്ടായിരുന്നത്.
ഇതോടെ കാറിലുണ്ടായിരുന്നവർ ജീപ്പിലുണ്ടായിരുന്നവരോട് തർക്കമായി. ഇതിനിടെ ജീപ്പിൽ നിന്നും പുറത്തിറങ്ങിയവർ ആക്രമിച്ചു എന്നാണ് കാറിലുള്ളവരുടെ പരാതി. വാഹനത്തിന്റെ ഗ്ളാസ് തകർക്കുകയും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞടക്കം നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റവർ ഇന്നലെ ചികിത്സ തേടി. ചെക്യാട് സ്വദേശിയായ നിധിൻലാലിന്റെ ഭാര്യ ആതിര നൽകിയ പരാതിയിലാണ് കണ്ടാലറിയുന്ന 10 പേർക്കെതിരെ ആക്രമണത്തിന് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |