തിരുവനന്തപുരം: എട്ടാംക്ളാസിൽ നടപ്പാക്കിക്കഴിഞ്ഞ മുപ്പത് ശതമാനം മിനിമം മാർക്ക് ഈ അദ്ധ്യയനവർഷം ഒൻപതിന് പുറമേ അഞ്ച്, ആറ് ക്ളാസുകളിലും നടപ്പാക്കാനൊരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. 30 ശതമാനം നേടാത്തവർ അവധിക്കാലത്തെ പിന്തുണ ക്ളാസിൽ പങ്കെടുക്കുകയും വീണ്ടും പരീക്ഷ എഴുതുകയും വേണം. സ്വന്തം വിഷയത്തിൽ 30 ശതമാനം നേടാത്ത കുട്ടികൾക്കായി അദ്ധ്യാപകരും പിന്തുണക്ളാസ് നൽകാൻ സ്കൂളിലെത്തണം.
2026 -27 അദ്ധ്യയന വർഷം മുതൽ ഇത് ഏഴ്, പത്ത് ക്ളാസുകളിൽ നടപ്പാക്കുന്നതോടെ യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ളാസിലും മിനിമം മാർക്ക് നടപ്പാകും.
ആരെയും തോൽപ്പിക്കുകയല്ല, പിന്തുണ നൽകി വീണ്ടും പരീക്ഷയെഴുതിച്ച് ക്ലാസ് കയറ്റം നൽകുകയാണ് ലക്ഷ്യം. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തമാക്കി കുട്ടിയെ പ്രവേശന പരീക്ഷകൾക്ക് പ്രാപ്തനാക്കുകയാണ് ലക്ഷ്യം. എന്നിട്ടും 30 ശതമാനം നേടാത്തവർക്ക് അദ്ധ്യയനവർഷത്തിന്റെ ആദ്യരണ്ടാഴ്ച മുൻവർഷത്തെ വിഷയങ്ങളിൽ ബ്രിഡ്ജ് കോഴ്സും നൽകും.
പത്താംക്ളാസിലെത്തുമ്പോൾ മോഡൽ പരീക്ഷയ്ക്ക് 30 ശതമാനം നേടാത്തവർക്ക് അധികപിന്തുണ നൽകുന്ന രീതിയിലാണ് മാറ്റം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓരോ വിഷയത്തിനും എഴുത്ത് പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്തവർക്ക് വിജയിക്കാനാവില്ല. മുൻപ് തുടർമൂല്യനിർണയത്തിൽ 20 ഉം എഴുത്ത് പരീക്ഷയ്ക്ക് 10 മാർക്കും വാങ്ങിയാൽ ജയിക്കാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |