തിരുവനന്തപുരം: മയക്കുമരുന്നിലും വ്യാജന്മാരുണ്ടെന്ന് മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവത്കരണ പ്രഭാഷണ പരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടില്‍ വില്പന നടത്തുന്ന എം.ഡി.എം.എ വ്യാജമാണ്. മൈസൂര്‍,ബെംഗളൂരൂ ലാബുകളിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഇവയില്‍ ലഹരി മൂര്‍ഛിക്കാന്‍ വേണ്ടി എലിവിഷം വരെ ചേര്‍ക്കുന്നതായി തനിക്ക് വിദഗ്ദ്ധരില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ നിയന്ത്രണമില്ലാതെ ലഹരി ഉപയോഗമുണ്ട്. പൊലീസുകാര്‍ കുറവായതിനാല്‍ പരിശോധനയില്ല. ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാന്‍ രക്ത,മൂത്ര സാമ്പിളുകള്‍ പരിശോധിച്ച റിസള്‍ട്ടുകളെ കോടതിയില്‍ നിലനില്‍ക്കൂ. ലഹരി ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം ഒരു സിനിമ താരത്തിന്റെ മുടിയും നഖവും പരിശോധനയ്ക്ക് അയച്ചുവെന്ന സദസിലുള്ള ചോദ്യത്തിനോട് അത് വെറും മണ്ടത്തരാമാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
കുട്ടികളുടെ ലഹരി ഉപയോഗം കണ്ടെത്തി അത് ഇല്ലാതാക്കേണ്ടത് മാതാപിതാക്കളും അദ്ധ്യാപകരുമാണ്. എല്ലാവരും ഒരുമിച്ചാലെ ലഹരി തടയാന്‍ സാധിക്കൂ. നമ്മുടെ സംസ്ഥാനത്താണ് ലഹരിയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കവി പ്രഭാവര്‍മ്മ ഋഷിരാജ് സിംഗിന് ഫൗണ്ടേഷന്റെ ഉപഹാരം നല്‍കി ആദരിച്ചു. മുന്‍ മന്ത്രി ബാബു ദിവാകരന്‍, ഷെയ്ക്ക് അഹമ്മദ്, ആര്‍.ലക്ഷമീ ദേവി, ലേഖ മോഹന്‍, എസ്.മഹാദേവന്‍ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സമാന്തര പക്ഷികള്‍' ചലച്ചിത്ര പ്രദര്‍ശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |