കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്ത്യം തടവ്. ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ഗീത ലാലിക്കുമാണ് ജീവപര്യന്തം വിധിച്ചത്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.
2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം. സ്ത്രീധന തുകയിൽ കുറവ് വന്ന രണ്ട് ലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ നൽകുമെന്ന് പ്രതികൾ തുഷാരയെ കൊണ്ട് ഒപ്പീടിച്ച് വാങ്ങിയിരുന്നു. എന്നാൽ മൂന്ന് മാസം കഴിഞ്ഞത് മുതൽ തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുടർന്ന് തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചിരുന്നില്ല. ഇതിനിടെ തുഷാരയ്ക്ക് രണ്ട് പെൺകുട്ടികൾ ജനിച്ചു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണിച്ചിരുന്നില്ല.
2019 മാർച്ച് 21ന് രാത്രിയിലാണ് തുഷാര മരിച്ചതായി പിതാവിനെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ അറിയിച്ചത്. വിവരമറിഞ്ഞ് രാത്രി ഒന്നോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും മൃതശരീരം കണ്ടപ്പോൾ ശോഷിച്ച രൂപമായിരുന്നു. തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊടുംക്രൂരത വെളിച്ചത്ത് കൊണ്ടുവന്നത്.
മൃതദേഹത്തിന് 21 കിലോഗ്രാം ഭാരം
പോസ്റ്റുമോർട്ടത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തിന് വെറും 21 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ആമാശയത്തിൽ ഭക്ഷണ വസ്തുക്കളുടെ അംശം പോലും ഉണ്ടായിരുന്നില്ല. തൊലി എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേർന്നിരുന്നു.
ശാസ്ത്രീയ തെളിവുകൾക്ക് ഉപരിയായി അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസുള്ള മകളുടെ അദ്ധ്യാപികയുടെയും മൊഴികൾ കേസിൽ നിർണായകമായി. കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച ടീച്ചറോട് കിടപ്പ് രോഗിയാണെന്നാണ് ധരിപ്പിച്ചത്. മാത്രമല്ല അമ്മയുടെ പേര് തുഷാര എന്നതിന് പകരം രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |