
ഒന്നോ രണ്ടോ അഴ്ചകൊണ്ട് അവസാനിക്കുമെന്ന് കരുതിയ ഇറാൻ-ഇസ്രായേൽ-അമേരിക്ക യുദ്ധം ഒരു മാസം പിന്നിട്ടു. സകല സമ്പദ് വ്യവസ്ഥകളെയും പിടിച്ചുലയ്ക്കുന്ന പല സംഭവവികാസങ്ങൾക്കും യുദ്ധം തുടക്കമിട്ടെങ്കിലും സാധാരണ നിക്ഷേപകരുടെ നോട്ടം സ്വർണവിലയിലാണ്. ലോകം അനിശ്ചിതത്വത്തിലേക്ക് നീങ്ങുമ്പോൾ നിക്ഷേപകരായ വൻകിട സ്ഥാപനങ്ങളും രാജ്യങ്ങളും ഔദ്യോഗിക ബാങ്കുകളും വലിയ അഭയകേന്ദ്രമായി കാണുന്ന നിക്ഷേപമാർഗമാണ് സ്വർണം. എന്നാൽ, ഈ സംഘർഷം തുടങ്ങിയ ഒരു മാസ കാലയളവിൽ സ്വർണവിലയുടെ യാത്ര ഉയർച്ചയും താഴ്ചയും കലർന്ന വ്യത്യസ്ത ട്രെൻഡാണ് കാണിച്ചത്.
യുദ്ധവാർത്ത വന്നുതുടങ്ങിയപ്പോൾ സ്വർണവിലയിൽ അതിവേഗമായിരുന്നു ഉയർച്ച. ആഗോള വിപണിയിൽ ഏകദേശം 4 മുതൽ 6 ശതമാനം വരെ വില കുതിച്ചു. ഇന്ത്യയിലും ഒരു ഗ്രാമിന് 300 രൂപ മുതൽ 600 വരെ വർദ്ധന രേഖപ്പെടുത്തി. തുടർന്നുള്ള ആഴ്ചകളിൽ സ്വർണവിപണിയുടെ സ്വഭാവം മാറി. ആഗോള വിപണികളിൽ ചില സ്ഥിരത വന്നതോടെ സ്വർണവിലയിൽ ചെറിയ തിരുത്തലുകൾ ഉണ്ടായി. ചില ദിവസങ്ങളിൽ 1% മുതൽ 2% വരെ ഇടിവും വീണ്ടും ചെറിയ ഉയർച്ചയും അങ്ങനെ വലിയ ചാഞ്ചാട്ടത്തിന് വിപണി സാക്ഷ്യം വഹിച്ചു. ചെറിയ നിക്ഷേപകർ ആദ്യം പരിഭ്രാന്തരായി സ്വർണം വാങ്ങിയപ്പോൾ പരിചയസമ്പന്നരായ നിക്ഷേപകർ ഭാഗികമായി ലാഭം എടുത്തു. ഗോൾഡ് ഇ.ടിഎഫുകളിലേക്കും സോവറീൻ ഗോൾഡ് ബോണ്ടുകളിലേക്കും നിക്ഷേപിച്ചെങ്കിലും ലോഹ രൂപത്തിലുള്ള സ്വർണം വാങ്ങലിൽ കുറവുണ്ടായി.
നിക്ഷേപം സ്വർണത്തിൽ ഒതുങ്ങരുത്
ഹ്രസ്വകാല നിക്ഷേപമായി സ്വർണത്തെ കാണരുത്. യുദ്ധവാർത്തകൾ കേട്ട് ഉടൻ വാങ്ങുകയും വില കുറഞ്ഞാൽ ഭയന്ന് വിറ്റുകളയുകയും ചെയ്യുന്നത് നഷ്ടമുണ്ടാക്കും
പലതരം നിക്ഷേപ മാർഗങ്ങളിൽ ഒന്നുമാത്രമാണ് സ്വർണം. മൊത്തം നിക്ഷേപത്തിന്റെ 10-15 ശതമാനമായി സ്വർണനിക്ഷേപം നിജപ്പെടുത്തുന്നതാണ് അഭികാമ്യം
വലിയ ഒരു തുക ഒറ്റത്തവണയായി സ്വർണത്തിൽ നിക്ഷേപിക്കുന്നതിന് പകരം ഘട്ടംഘട്ടമായി വാങ്ങുന്നത് വിലയിലെ ചാഞ്ചാട്ടം മൂലം നഷ്ടം ഉണ്ടാകുന്നത് കുറയ്ക്കും. ലോഹ രൂപത്തിലുള്ള സ്വർണത്തെക്കാൾ ഗോൾഡ് ഇ.ടി.എഫ് പോലുള്ളവയാണ് ഉചിതം.
സ്വർണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളായ ഡോളർ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ, പലിശനിരക്ക്, എണ്ണവില, രാജ്യങ്ങൾക്കിടയിലെ സംഭവവികാസങ്ങൾ എന്നിവ ശ്രദ്ധിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |