
പ്രതിസന്ധിക്കാലത്തെ ആശ്വാസം
കൊച്ചി: കുതിച്ചുയരുന്ന ക്രൂഡോയിൽ വില പ്രതിസന്ധി മറികടക്കാൻ ലോകത്തിലെ പ്രമുഖ രാജ്യങ്ങൾ സ്വർണം വിറ്റഴിക്കുന്നു. മാർച്ചിൽ തുർക്കി, റഷ്യ, ഖസാക്ക് സ്ഥാൻ എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ ചേർന്ന് 60 ടൺ സ്വർണമാണ് വിറ്റുമാറിയത്. പശ്ചിമേഷ്യയിലെ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതോടെ ധനകമ്മി കുറയ്ക്കാനും ആഭ്യന്തര നാണയങ്ങളുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനുമാണ് സ്വർണം ആശ്രയമായത്. പ്രതിസന്ധിക്കാലത്തെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണം വിലയിരുത്തുന്നത്.
മാർച്ച് ആദ്യ വാരം തുർക്കി 50 ടൺ സ്വർണം വിറ്റഴിച്ച് അടിയന്തരാവശ്യങ്ങൾക്കായി പണം കണ്ടെത്തി. റഷ്യ കഴിഞ്ഞ മാസം ഒൻപത് ടൺ സ്വർണമാണ് വിറ്റത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റഷ്യ 15.1 ടൺ സ്വർണം വിൽപ്പന നടത്തിയിരുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധത്തിൽ വലയുന്ന റഷ്യ ബഡ്‌ജറ്റ് വിടവ് നികത്താനും രാജ്യാന്തര തലത്തിൽ വാങ്ങൽ ശേഷി ഉയർത്താനുമാണ് സ്വർണ വിൽപ്പനയിലെ പണം ഉപയോഗിക്കുന്നത്. ഖസാക്കിസ്ഥാൻ മാർച്ചിൽ ഒരു ടൺ സ്വർണം വിറ്റഴിച്ചു.
സ്വർണം വാങ്ങി കൂട്ടുന്നവരും
ചൈന, പോളണ്ട്, ഉസ്‌ബക്കിസ്ഥാൻ, ചെക്ക് റിപ്പബ്ളിക്, മലേഷ്യ, കംമ്പോഡിയ എന്നീ രാജ്യങ്ങളാണ് നടപ്പുവർഷം സ്വർണം വാങ്ങുന്നതിൽ മുന്നിൽ. ഫെബ്രുവരിയിലെ കണക്കുകളനുസരിച്ച് കേന്ദ്ര ബാങ്കുകളുടെ അറ്റ സ്വർണ ഉപഭോഗം 19 ടണ്ണാണ്. ഇക്കാലയളവിൽ സെൻട്രൽ ബാങ്ക് ഒഫ് പോളണ്ട് 20 ടണ്ണും ഉസ്ബക്കിസ്ഥാൻ എട്ട് ടണ്ണും സ്വർണം വാങ്ങി. ചൈന ഒരു ടൺ സ്വർണം മാത്രമാണ് വാങ്ങിയത്.
വാങ്ങൽ മന്ദഗതിയിലാക്കി ഇന്ത്യ
നടപ്പുവർഷം ഇന്ത്യയുടെ റിസർവ് ബാങ്ക് സ്വർണ വാങ്ങൽ മന്ദഗതിയിലാക്കി. ജനുവരിയിൽ 0.13 ടൺ സ്വർണം മാത്രമാണ് വാങ്ങിയത്. ഫെബ്രുവരിയിലും മാർച്ചിലും ഇന്ത്യ ഒട്ടും സ്വർണം വാങ്ങിയില്ല.
റിസർവ് ബാങ്ക് സ്വർണം വാങ്ങൽ
വർഷം അളവ്
2024 72.6 ടൺ
2025 4.02 ടൺ
ഇന്ത്യയുടെ സ്വർണ ശേഖരം
880.3 ടൺ
പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്‌ടിച്ച പ്രതിസന്ധി നേരിടാൻ പണ സമാഹരണത്തിന് വിവിധ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വിറ്റൊഴിയുന്നു. ഫെബ്രുവരിയിൽ തുർക്കിയും റഷ്യയും ചേർന്ന് 14 ടൺ സ്വർണമാണ് വിറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |