തിരുവനന്തപുരം: ഇന്ത്യൻ ജുഡിഷ്യറിയുടെ വിശ്വാസ്യതയും അന്തസ്സും പാടെ തകർക്കുന്ന നടപടിയായിട്ടേ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ രാജ്യസഭാ നിയമനത്തെ കാണാൻ കഴിയൂവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
ഇന്ത്യൻ ജുഡിഷ്യറിയുടെ മഹത്വം കളങ്കപ്പെടുത്തുന്ന നടപടികളാണ് മോദി അധികാരത്തിൽ വന്നശേഷം തുടരേ നടത്തിയിട്ടുള്ളത്. ജുഡിഷ്യറിയെ ഭരണകൂടത്തിന്റെ ഇംഗിതത്തിനനുസരിച്ച് ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായാൽ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങും. ഡൽഹിയെ കലാപത്തിലേക്ക് നയിച്ച പ്രകോപനപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി മുരളിധറിനെ ഒറ്റരാത്രി കൊണ്ട് മാറ്റി. ഇന്ത്യൻ ജനതയുടെ അവസാന ആശ്രയമായ ജുഡിഷ്യറിയെ മോദി സർക്കാർ വിലയ്‌ക്കെടുക്കുന്നത് രാജ്യം ഞെട്ടലോടെയാണ് കാണുന്നത്.
വിരമിക്കുന്നതിന് മുമ്പായി രഞ്ജൻ ഗൊഗോയ് പുറപ്പെടുവിച്ച പല വിധിപ്രസ്താവങ്ങളും മോദി സർക്കാരിനെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അന്നുതന്നെ നീതിന്യായ രംഗത്തെ ഉന്നതർ ചൂണ്ടിക്കാട്ടിയിരുന്നു.
അയോദ്ധ്യ തർക്കഭൂമി, ഇലക്ട്രോണിക് വോട്ടിംഗ് മിഷൻ, കോടികളുടെ അഴിമതി നടന്ന റാഫേൽ ഇടപാട് എന്നിവയിലെല്ലാം ബി.ജെ.പിക്ക് സഹായകരമായ നിലപടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് പരക്കേ ആക്ഷേപമുയർന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |