തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തു. വരുമാനം സംബന്ധിച്ച് നേരത്തേ ശിവശങ്കർ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ചോദ്യംചെയ്തത്. കേസന്വേഷിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി ചോദ്യംചെയ്തശേഷം അദ്ദേഹത്തെ വിട്ടയച്ചു.
അതിനിടെ ഇന്നലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട്മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുളള സ്ഥാപനമായ വട്ടിയൂർക്കാവിലെ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് സീൽഡ് കവറുകളടക്കം ചില പാഴ്സലുകൾ സി-ആപ്റ്റിലും, ഇവിടെ നിന്ന് സി- ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തും എത്തിച്ചതായിവിവരം കിട്ടിയിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് കസ്റ്റംസ് പരിശോധന. ഉച്ചയോടെ സി.ആപ്റ്റിന്റെ വട്ടിയൂർക്കാവിലെ ഓഫീസിലെത്തിയ കസ്റ്റംസ് സംഘം സി ആപ്റ്റിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
റംസാൻ റിലീഫിന്റെ ഭാഗമായി യു.എ.ഇ കോൺസുലേറ്റ് മലപ്പുറത്ത് നൽകിയ ഭക്ഷ്യകിറ്റിനൊപ്പം മതഗ്രന്ഥങ്ങളും വിതരണം ചെയ്തിരുന്നു. ഇത് സി-ആപ്റ്റിൽ അച്ചടിച്ചതായാണ് കസ്റ്റംസിന് കിട്ടിയ വിവരം. ഭക്ഷ്യ കിറ്റിനായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീൽ പലപ്പോഴായി വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |