തിരുവനന്തപുരം: കൊവിഡിനെ തളയ്ക്കാനുള്ള മിനി ലോക്ക്ഡൗൺ ദിനമായ ഇന്നലെ പൊലീസ് ഏർപ്പെടുത്തിയത് കർശന നിയന്ത്രണങ്ങൾ. ഭൂരിഭാഗം ജനങ്ങളും നിയന്ത്രണങ്ങൾ പാലിക്കാൻ സ്വയം സന്നദ്ധരായതിനാൽ പൊലീസ് പൊതുവെ വാഹനങ്ങൾ തടഞ്ഞില്ല. എന്നാൽ നിയന്ത്രണങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയവരെ പൊലീസ് പിടികൂടുകയും ചെയ്തു. ഇന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊലീസ് പരിശോധന തുടരും. വോട്ടെണ്ണൽ ദിനം കൂടിയായതിനാൽ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുമുണ്ടാകും.
അവശ്യ സർവീസിൽ ഉൾപ്പെട്ട ജീവനക്കാരുടെ തിരിച്ചറിയിൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. മാസ്ക് ധരിക്കാത്തവർക്കെതിരെയും നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെയും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇന്നലെ 1242 കേസുകളാണ് രജിസ്റ്റർ ചെയ്തത്. നഗരപരിധിയിലാണ് കൂടുതൽ കേസുകൾ. മെഡിക്കൽ സ്റ്റോറുകൾ, നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ ഇന്നലെ പ്രവർത്തിച്ചു. നിരത്തുകളിൽ പൊതുവേ തിരക്ക് കുറവായിരുന്നു. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും പൊലീസ് പരിശോധന ഉണ്ടായിരുന്നു. ഇന്നലെ മേയ് ദിനമായതും, സർക്കാർ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അവധിയായതും തിരക്ക് കുറയുന്നതിന് കാരണമായി. കെ.എസ്.ആർ.ടി.സി ഇന്നലെ 60 ശതമാനം സർവീസ് നടത്തി. യാത്രക്കാർ കുറവായിരുന്നതിനാൽ സ്വകാര്യ ബസുകൾ ഉച്ചയോടെ സർവീസ് അവസാനിപ്പിച്ചു. ജില്ലയിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ സിറ്റി, റൂറൽ പൊലീസ് മേധാവിമാർ രംഗത്തിറങ്ങിയിരുന്നു. ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും കർശന പരിശോധനയും ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |