മുക്കം: മണാശ്ശേരി അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. നഗരസഭാധികൃതർ ഇടപെട്ട് ബസ് സ്റ്റോപ്പുകളുടെ സ്ഥാനം പുന:ക്രമീച്ചെങ്കിലും കുരുക്കഴിയുന്നില്ല. മണാശ്ശേരി അങ്ങാടിക്ക് സമീപത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്കെത്തുന്ന ആംബുലൻസുകൾക്ക് പോലും കടന്നുപോവാൻ പറ്റാത്ത വിധത്തിൽ ചില സമയങ്ങളിൽ ഗതാഗത തടസമുണ്ടാവുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും പോകുന്നവരും ടൗണിലെത്തുന്നവരും കുരുക്കിൽപ്പെടുന്നത് സാധാരണമായിരിക്കുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് പ്രധാനമായും ഗതാഗതതടസം രൂക്ഷമാകുന്നത്. മുക്കം - കോഴിക്കോട് റോഡിലെ മണാശ്ശേരി അങ്ങാടിയിലാണ് കൂളിമാട്- ചേന്ദമംഗല്ലൂർ പ്രദേശത്തേക്കും മുത്താലം- അമ്പലക്കണ്ടി ഭാഗത്തേക്കുമുള്ള റോഡുകൾ സംഗമിക്കുന്നത്. ശരിയായ ട്രാഫിക് സംവിധാനം ഇല്ലാത്തതിനാൽ നാലുഭാഗത്ത് നിന്നും ഒരേ സമയം വാഹനങ്ങളെത്തിച്ചേരുന്നതാണ് പലപ്പോഴും ഗതാഗത കുരുക്കിന് കാരണം. ഗാതാഗതം രൂക്ഷമാകുമ്പോൾ സന്നദ്ധപ്രവർത്തകരോ നാട്ടുകാരോ രംഗത്തിറങ്ങിയാണ് പലപ്പോഴും ഗതാഗതം നിയന്ത്രിക്കുന്നത്. ഇത് ചില സമയങ്ങളിൽ വാക്കേറ്റത്തിനിടയാക്കുന്നു.
കാര്യക്ഷമമായ ട്രാഫിക്ക്
സംവിധാനം വേണം
മണാശ്ശേരി അങ്ങാടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാണ് ആവശ്യമെന്ന് നാട്ടുകാർ പറയുന്നു. നാലു ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ നിയന്ത്രിച്ച് കടത്തിവിടാൻ ട്രാഫിക്ക് പൊലീസിനെ നിയമിക്കണം. ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചോ തിരക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാൻ പാകത്തിൽ ബദൽ റോഡുകളുടെ ഉപയോഗമോ പരിശോധിക്കേണ്ടതുണ്ട്. ഭാവിയിൽ അങ്ങാടിയുടെ കുരുക്കൊഴിവാക്കാൻ പാകത്തിൽ ഫ്ലൈ ഓവർ പോലുള്ള സംവിധാനങ്ങളും ആലോചിക്കാവുന്നതാണ്.
കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെ സ്ഥാനം മാറ്റി നഗരസഭ ഏർപ്പെടുത്തിയ പുതിയ പരിഷ്കാരം പുന:പരിശോധിക്കണം. നിലവിൽ മുക്കം ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ ഏതാണ്ട് അടുത്തടുത്താണുള്ളത്. ഇരുഭാഗത്ത് നിന്നുമുള്ള ബസുകൾ റോഡിൽ നിർത്തി ആളുകളെ കയറ്റിയിറക്കുന്ന സമയത്ത് ഗതാഗതകുരുക്ക് രൂക്ഷമാവുന്നു.
സവിജേഷ് അലൻസ്
നാട്ടുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |