ഒരിടവേളയ്ക്കു ശേഷം മികച്ച കഥാപാത്രത്തിലൂടെ തിരിച്ചെത്തിയ ഓട്ടോഗ്രാഫ് താരം സോണിയ ശ്രീജിത്തിന്റെ വിശേഷങ്ങൾ...
നാൻസി, ഓട്ടോഗ്രാഫിലെ ആ മിടുക്കി കുട്ടിയോ ഓർമ്മയില്ലേ? നടി സോണിയയെ ഓർക്കാൻ ഈ ഒറ്റ കഥാപാത്രം മാത്രം മതി. അതിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നാകെയാണ് സോണിയ കൈയിലെടുത്തത്. ഇന്നും മിനിസ്ക്രീൻ പ്രേക്ഷകരുടെയുള്ളിൽ നാൻസിയുണ്ട്, സോണിയയ്ക്കും നാൻസി പ്രിയപ്പെട്ടതാണ്. വർഷങ്ങൾ പിന്നെയും ഒരുപാട് കഴിഞ്ഞു. ഒരിടവേളയ്ക്കുശേഷം നന്ദിനിയായി 'ബാലഹനുമാൻ" സീരിയലിലൂടെ വീണ്ടും ടെലിവിഷനിൽ നിറസാന്നിദ്ധ്യമാവുകയാണ് സോണിയ. വിശേഷങ്ങളിലേക്ക്...
''ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. നന്ദിനിയെ കുറിച്ച് കേട്ടപ്പോൾ സന്തോഷം തോന്നി. അമ്മ വേഷമാണ്. നാടൻ കഥാപാത്രം. ആദ്യമായിട്ടാണ് അത്തരമൊരു വേഷം ഞാൻ ചെയ്യുന്നത്. അതിന്റെ എക്സൈറ്റ്മെന്റുണ്ട്. കഥകൾ കേൾക്കുന്നുണ്ടായിരുന്നു. നന്ദിനിയെ കേട്ടപ്പോൾ കുറച്ച് പെർഫോം ചെയ്യാനുണ്ടെന്ന് തോന്നി. പിന്നെ നല്ല ടീം, ചാനൽ. ഇതൊക്കെ ധാരാളമല്ലേ സമ്മതമറിയിക്കാൻ. തിരുവനന്തപുരത്താണ് ഷൂട്ടൊക്കെ നടക്കുന്നത്. ലോക്ക് ഡൗണായതു കൊണ്ട് ഇപ്പോൾ നിറുത്തി വച്ചിരിക്കുകയാണ്. ഓട്ടോഗ്രാഫിന് ശേഷം നല്ലൊരു പ്രോജക്ടുമായി ഏഷ്യാനെറ്റിൽ എത്തിയതിൽ സന്തോഷമുണ്ട്. ഇത്രയും വർഷങ്ങൾക്കിടയിൽ ജീവിതത്തിലും കുറേ മാറ്റങ്ങൾ സംഭവിച്ചു. രണ്ട് കുട്ടികളുടെ അമ്മയായി. വിവാഹം കഴിഞ്ഞ് അബുദാബിയിലായിരുന്നു. അവിടെയുള്ളപ്പോൾ ഒരു സീരിയൽ ചെയ്തിരുന്നു, ഭാഗ്യലക്ഷ്മി. പക്ഷേ, പതിനഞ്ച് എപ്പിസോഡ് മാത്രമുള്ള കഥാപാത്രമായിരുന്നു. അത്ര സമയമേ കൊടുക്കാൻ പറ്റിയുള്ളൂവെന്ന് പറയുന്നതാകും നല്ലത്. അവിടെ നിന്നും വന്ന് ചെയ്തിട്ട് പോകുന്നതായിരുന്നു രീതി. ഇപ്പോൾ എല്ലാവരും നാട്ടിലുള്ളതുകൊണ്ടാണ് വീണ്ടും ചെയ്യാമെന്ന് തീരുമാനിച്ചത്.
മടങ്ങിവരവ് അപ്രതീക്ഷിതമായിരുന്നു
നാട്ടിലേക്ക് വരണമെന്നോ വീണ്ടും സജീവമാകണമെന്നോ ഒന്നും പ്ലാൻ ചെയ്തിരുന്നതല്ല. കൊവിഡായതു കൊണ്ട് ഞങ്ങളെല്ലാം കഴിഞ്ഞവർഷം ഇങ്ങു പോന്നതാണ്. പിന്നെ അഭിനയം എന്റെ പാഷനാണ്. അവിടെയായിരുന്നതുകൊണ്ട് മാത്രം ചെയ്യാൻ കഴിയാതെ മാറ്റി വച്ച ഇഷ്ടമാണ്. ഇവിടെ എത്തിയപ്പോൾ സമയവും സൗകര്യവും ഒത്തുവന്നു. മക്കളെ നോക്കാൻ വീട്ടുകാരുണ്ട്.. അതുകൊണ്ടാണ് മാറ്റി വച്ച ആഗ്രഹം പിന്നെയും പൊടിതട്ടിയെടുത്തത്. ഞാൻ അഭിനയിക്കുന്നതിൽ എന്നേക്കാൾ സന്തോഷം ഭർത്താവ് ശ്രീജിത്തിനാണ്. നല്ല സപ്പോർട്ടാണ്. അബുദാബിയിലായിരുന്നപ്പോഴൊക്കെ എന്നോട് പലവട്ടം പറഞ്ഞിരുന്നു നല്ല പ്രോജക്ട്സ് കിട്ടിയാൽ വിട്ടു കളയണ്ടെന്ന്. പക്ഷേ, ഞാനന്ന് സ്വയം മാറി നിന്നു. ഇപ്പോൾ നാട്ടിൽ വന്നപ്പോൾ പുള്ളി തന്നെയാണ് പറഞ്ഞത് വെറുതേയിരിക്കാതെ സ്വന്തം ഇഷ്ടത്തിനൊപ്പം നിൽക്കാൻ. പിന്നെ എനിക്ക് അതിനോടുള്ള പാഷൻ എത്രയുമുണ്ടെന്ന് അദ്ദേഹത്തിന് നന്നായി അറിയാവുന്നതാണ്. ഇപ്പോഴല്ലേ ചെയ്യാൻ പറ്റൂ, പോയി ചെയ്യൂവെന്ന് പറഞ്ഞു. നന്ദിനി, അമ്മ വേഷമാണെന്ന് കരുതി പ്രശ്നമൊന്നും തോന്നിയിരുന്നില്ല. ഞാനും അമ്മയാണല്ലോ.. കാലം വരുത്തുന്ന മാറ്റങ്ങൾ അല്ലേ അതൊക്കെ. അതിലെ ആദിയാണേലും എന്റെ മോനെ പോലെ തന്നെയാണ്. രണ്ടുവയസിന്റെ വ്യത്യാസമേ അവര് തമ്മിലുള്ളൂ.. എന്റെ മൂത്തയാൾക്ക് നാല് വയസും ഇളയ ആൾക്ക് ഒരു വയസും. സീരിയലിലെ ആദിക്ക് ആറ് വയസാണ്. എന്നാലും മോന്റെ എന്തൊക്കെയോ സാമ്യങ്ങളുണ്ടെന്ന് ഞാനും ചേട്ടനും പറയാറുണ്ട്. കുട്ടികളുടെ സീരിയലായതു കൊണ്ട് ലൊക്കേഷൻ നല്ല രസമാണ്. പുതിയ ജനറേഷനിലേക്ക് ഹനുമാൻ വരുന്നതാണ്. പിള്ളേർക്കൊക്കെ നല്ല ഇഷ്ടമാണ്.
ഓർമ്മകൾ ഒരുപാടുണ്ട്
'കുമാരസംഭവ" മാണ് ആദ്യ സീരിയൽ. പ്ലസ് ടു കഴിഞ്ഞ സമയത്താണ് ചെയ്തത്. ഒരു പരസ്യം കണ്ട് അപേക്ഷിച്ചതാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലാതിലകമായിരുന്നു. അങ്ങനെ അഭിനയത്തോടും കാമറയോടുമൊക്കെ ഇഷ്ടമുണ്ടായിരുന്നു. പക്ഷേ, വലിയ സ്വപ്നമായിട്ടൊന്നും മനസിൽ കൊണ്ടു നടന്നിട്ടില്ല. കെ. മധു സാർ ആയിരുന്നു സംവിധാനം. പക്ഷേ എന്തുകൊണ്ടോ ആ പ്രോജക്ട് ഇറങ്ങിയില്ല. രതീദേവിയുടെ വേഷമായിരുന്നു എനിക്ക്. വലിയ ടീമായിരുന്നു അതിൽ ഒന്നിച്ചത്. എന്താണ് കാമറയെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നുമൊക്കെ പഠിച്ചത് അവിടെ നിന്നാണെന്ന് പറയാം. അന്ന് മധുസാർ അച്ഛനേം അമ്മയേയും വിളിച്ച് മോൾ നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുമ്പോൾ കുളിര് കേറുന്ന പോലെയാണ്. നല്ലൊരു എക്സ്പീരിയൻസായിരുന്നു അത്. അതുകഴിഞ്ഞാണ് മകളുടെ അമ്മ എന്ന സീരിയൽ ചെയ്യുന്നത്. അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നില്ല. ഒരു അനിയത്തി കഥാപാത്രം. പിന്നെ വേളാങ്കണ്ണിമാതാ ചെയ്തു. അതിൽ നല്ലൊരു വേഷം കിട്ടി. ഓട്ടോഗ്രാഫാണ് കരിയർ ബ്രേക്കായത്. അതേ സമയത്തായിരുന്നു ശ്രീകുമാരൻ തമ്പി സാറിന്റെ 'പാട്ടുകളുടെ പാട്ട്" വന്നത്. രണ്ടിന്റെയും സമയം അഡ്ജസ്റ്റ് ചെയ്യാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഓട്ടോഗ്രാഫിന്റെ ഷൂട്ട് രാത്രിയൊക്കെ നീണ്ടുപോകുമായിരുന്നു. വെളുപ്പിന് ആറു മണിവരെ ഒരിക്കൽ ഷൂട്ടുണ്ടായിരുന്നു. അന്ന് രാവിലെ ആറര മണിക്ക് പാട്ടുകളുടെ പാട്ടിന്റെ ഷൂട്ടും തുടങ്ങേണ്ടതാണ്. ഞാൻ ഓടിപ്പാഞ്ഞ് അവിടെയെത്തിയപ്പോൾ തമ്പി സാർ എങ്ങനെയോ മനസിലാക്കി ഞാൻ ഉറങ്ങിയിട്ടില്ലെന്ന്. അന്നദ്ദേഹം ഉച്ച വരെ എനിക്കുറങ്ങാൻ സമയം തന്നു. ആ സീരിയലിൽ മെയിൻ കാരക്ടർ ചെയ്യാൻ സാർ അവസരം തന്നുവെന്നത് തന്നെ എനിക്ക് വലിയ സന്തോഷമാണ്. ചിത്ര എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ആദ്യം നെഗറ്റീവ് വേഷമായിരുന്നു, പിന്നെയത് നല്ല കഥാപാത്രമായി മാറുകയാണ്. കള്ളുകുടിയും സിഗററ്റ് വലിയുമൊക്കെയുണ്ടായിരുന്നു. അതും എനിക്ക് പ്രിയപ്പെട്ട വേഷം തന്നെയാണ്. അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്. എന്റെ മോനെ എഴുത്തിനിരുത്തിയതും അദ്ദേഹമാണ്. അങ്ങനെയൊരു സന്തോഷം കൂടിയുണ്ട്. പിന്നെ 'ഇളംതെന്നൽപോലെ"യിലെ ചാരു എന്ന കഥാപാത്രവും ഒത്തിരിയിഷ്ടമാണ്. ഒരുപാട് അഭിനന്ദനങ്ങൾ അതിനും കിട്ടിയിട്ടുണ്ട്.
ഇന്നും ഹൃദയത്തിൽ ചേർത്തു വയ്ക്കുന്നത് നാൻസിയെയാണ്. ചിലരൊക്കെ ഇപ്പോഴും ചാറ്റ് ചെയ്യുന്നത് നാൻസിചേച്ചിയല്ലേ എന്ന് ചോദിച്ചാണ്. എന്റെ പേര് പലർക്കും അറിയില്ല.. ഇത്രയും സ്വീകാര്യത സീരിയലിന് കിട്ടിയിരുന്നുവെന്ന് അന്ന് അറിയില്ലായിരുന്നു. അതിലെ ഞങ്ങളുടെ ഫൈവ് ഫിംഗേഴ്സ് ഗ്രൂപ്പും ഹിറ്റായി. അക്കാലത്ത് സ്കൂളിലും കോളേജിലുമൊക്കെ ഒത്തിരി ഗ്രൂപ്പുകൾ ആ പേരിലുണ്ടായിട്ടുണ്ട്. ഞങ്ങളുടെ ആ ടീം ഇപ്പോഴും സജീവമാണ്. എല്ലാവരുമായി കണക്ഷൻ ഇപ്പോഴുമുണ്ട്. ശരത്തിനെ ആലോചിക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്. അവൻ ഇപ്പോഴും ഇവിടെ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അവന്റെ വീട്ടുകാരുമായും നല്ല അടുപ്പമാണ്. ശരത് വിളിക്കുമ്പോഴെല്ലാം ചോദിക്കുമായിരുന്നു, ചേച്ചീ എപ്പോഴാണ് ഞാൻ അമ്മാവൻ ആകുന്നതെന്ന്. അതുകാണാൻ അവന് പറ്റിയില്ല. മൂത്തമകൻ ജനിച്ചപ്പോൾ കുഞ്ഞിനെയും കൊണ്ട് അവന്റെ വീട്ടിൽ പോയിരുന്നു. ഇളയ ആളിനെ കാണിക്കാൻ പറ്റിയില്ല. ഈ കൊവിഡ് കാലമൊക്കെ മാറിയിട്ട് വേണം പോകാൻ. അമ്മയുമായി ഫോണിൽ സംസാരിക്കും. ഇപ്പോഴും അവനെ ഓർത്താൽ സങ്കടമാണ്.
മൂന്നുവയസ് തൊട്ട് ക്ലാസിക്കൽ ഡാൻസ് പഠിച്ചിരുന്നു. യൂത്ത് ഫെസ്റ്റിവലിനൊന്നും വലുതായിട്ട് പങ്കെടുത്തിരുന്നില്ല.. കോയമ്പത്തൂരിലായിരുന്നു നാലാം ക്ലാസ് വരെ പഠിച്ചത്. അഞ്ചാം ക്ലാസിലാണ് നാട്ടിലെത്തിയത്. ഇവിടെ വന്നപ്പോഴാണ് കലോത്സവങ്ങളിലൊക്കെ സജീവമാകുന്നത്. മനസിൽ സിനിമാമോഹമൊക്കെ ഉണ്ടായിരുന്നെങ്കെിലും വലിയ താത്പര്യം കാട്ടിയിരുന്നില്ല. എങ്ങനെ എത്തുമെന്ന കാര്യത്തിൽ വലിയ അറിവില്ലായിരുന്നു. കുടുംബത്തിലൊന്നും സിനിമ പരിചയമുള്ള ആരുമില്ല. അങ്ങനെ ആ മോഹം സൈഡിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഡാൻസായിരുന്നു എന്റെ തട്ടകം. മോണോ ആക്ടിംഗ് കൂടി ചെയ്തതോടെയാണ് അഭിനയം പറ്റുമെന്ന് മനസിലായത്. എന്തായാലും കാമറാപ്പേടിയും സ്റ്റേജ് ഫിയറുമൊക്കെ അതോടെ പോയി.
ഒത്തിരി മിസ് ചെയ്തിട്ടുണ്ട്
'ചക്രവാകം" ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. അത് പൂർത്തിയായതോടെ അഭിനയത്തോട് തത്കാലത്തേക്ക് ബൈ പറഞ്ഞു. പക്ഷേ രണ്ട് വർഷം കഴിഞ്ഞപ്പോൾ അവിടെ നിന്നും വന്നും 'ഭാഗ്യലക്ഷ്മി" ചെയ്തു. പിന്നെ നീണ്ട ഗ്യാപ്പായിരുന്നു. മാറിനിന്ന സമയത്തൊക്കെ ഇൻഡസ്ട്രി ഒരുപാട് മിസ് ചെയ്തിരുന്നു. സത്യം പറഞ്ഞാൽ ഇവിടെ നിന്നും പോയ ശേഷം പിന്നെ മലയാളം സീരിയൽ കണ്ടിട്ടേയില്ല. മനപ്പൂർവം ഒഴിവാക്കിയതാണ്. സഹപ്രവർത്തകരെയാക്കെ കാണുമ്പോൾ മിസ് ചെയ്യും. പക്ഷേ, ചേട്ടൻ അത്ര സപ്പോർട്ടായതുകൊണ്ട് പതിയെ ആ മിസിംഗ് മാറി. പിന്നെ മുൻതൂക്കം എന്നും കുടുംബത്തിനായിരുന്നു ഞാൻ കൊടുത്തത്. എന്തായാലും മാറി നിന്നതിൽ നഷ്ടബോധമൊന്നുമില്ല. ശരിയായ സമയത്ത് തിരിച്ചുവരാൻ പറ്റിയെന്ന് തന്നെയാണ് കരുതുന്നതും. ഭർത്താവ് ശ്രീജിത്ത് അബുദാബി എയർവേയ്സിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. തൃശൂരാണ് ചേട്ടന്റെ സ്ഥലം. ഞാൻ കണ്ണൂരും. ക്രിസ് ഇഷാനും റെക്സ് അയാനുമാണ് മക്കൾ. അഭിനയത്തോടുള്ള എന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചവരാണ് എന്റെ അച്ഛനും അമ്മയും. ഞാൻ ഒറ്റ മോളാണ്. പഠിക്കാൻ മിടുക്കിയായിരുന്നിട്ടും അഭിനയമാണ് എന്റെ സന്തോഷമെന്ന് മനസിലാക്കി അവര് തന്നെയാണ് എല്ലാ പിന്തുണയും തന്നിരുന്നത്. ഇന്ന് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയതിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും അവർ തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |