ന്യൂഡൽഹി: ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്) 11 സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ നടത്തിയ സിറോ പ്രിവലൻസ് സർവേയിൽ ആന്റിബോഡി സാന്നിദ്ധ്യം ഏറ്റവും കുറവ് കേരളത്തിലെന്ന് (44 ശതമാനം) റിപ്പോർട്ട്. മദ്ധ്യപ്രദേശിലാണ് (79 ശതമാനം) ഏറ്റവും കൂടുതൽ.
സർവേ നടത്തിയ സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് പേർക്കും ആന്റിബോഡി സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തി. അസാമിൽ സിറോ പ്രിവലൻസ് 50.3 ശതമാനവും മഹാരാഷ്ട്രയിൽ 58 ശതമാനവുമാണ്. രാജസ്ഥാൻ (76.2%) , ബിഹാർ (75.9%), ഗുജറാത്ത് (75.3%), ഛത്തീസ്ഗഢ് (74.6%), ഉത്തരാഖണ്ഡ് (73.1%), ഉത്തർപ്രദേശ് (71%), ആന്ധ്രാപ്രദേശ് (70.2%), കർണാടക (69.8%), തമിഴ്‌നാട് (69.2%), ഒഡിഷ (68.1% ) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സിറോ പ്രിവലൻസ് നിരക്ക്.
ദേശീയതലത്തിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താൻ വേണ്ടി ഐ.സി.എം.ആർ രാജ്യത്തെ 70 ജില്ലകളിൽ നടത്തിയ നാലാംവട്ട സർവേയുടെ ഫലം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. ജൂൺ 14നും ജൂലായ് ആറിനും ഇടയിലാണ് സർവേ നടത്തിയത്.
സ്വന്തമായി സർവേ നടത്തണമെന്ന് കേന്ദ്രം
ഐ.സി.എം.ആറുമായി സഹകരിച്ച് സ്വന്തമായി സിറോ സർവേ നടത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിദ്ധ്യം നിർണയിക്കുകയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. രോഗംവന്ന് ഭേദമായവരിലും വാക്‌സിൻ സ്വീകരിച്ചവരിലും കൊവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗപ്രതിരോധശേഷി ആർജ്ജിക്കാൻ കഴിഞ്ഞെന്ന് പഠനത്തിലൂടെ കണ്ടെത്താം.
43,509 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 640 മരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ കൊവിഡ് ബാധിതർ 4,22,662 ആയി.ഇന്നലെ 38,465 പേർ കൂടി രോഗമുക്തി നേടി.
തുടർച്ചയായ രണ്ടാംദിവസമാണ് സജീവ രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തുന്നത്. 77 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 97.38 ശതമാനമാണ് നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക്.
കൊവിഡ്: ആറംഗ സംഘം കേരളത്തിലേക്ക്
ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന കേരളത്തിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ആറംഗ സംഘത്തെ അയ്ക്കുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മേധാവി ഡോ. സുജിത് കുമാറിന്റെ നേതൃത്വത്തിലെ സംഘം രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കൊപ്പം ചേർന്ന് കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. രുചി ജെയിനിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം ജൂലായ് ആദ്യവാരം കേരളം സന്ദർശിച്ചിരുന്നു.
യാത്രാ നിരോധനം
കേരളത്തിലെ കൊവിഡ്
കാരണം: വിദേശകാര്യമന്ത്രി
ന്യൂഡൽഹി: കേരളത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് യു.എ.ഇയും മറ്റും ഇന്ത്യയിൽ നിന്നുളള യാത്രക്കാർക്ക് യാത്രാവിലക്ക് തുടരുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. പാർലമെന്റ് അംഗങ്ങളായ എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹ് നാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവരെ അറിയിച്ചതാണിത്.എംബസികളുമായും മറ്റും ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന വിവരമാണെന്നും മന്ത്രി വിശദീകരിച്ചു. കൂടുതൽ യാത്രക്കാരും
കേരളത്തിൽ നിന്നായതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ ഈ നിലപാടെടുത്തതെന്നും മന്ത്രി പറഞ്ഞു.
,യാത്രാ നിരക്ക്, അമിത വിമാന നിരക്ക്, ഇന്ത്യയിലെ വാക്സിനുകൾക്ക് അംഗീകാരമില്ലാത്തത്, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ സാങ്കേതിക പ്രശ്നങ്ങൾ, വിസാ കാലാവധി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |