പീരുമേട്: പുല്ലുപാറയിലുണ്ടായ ഉരുൾപൊട്ടലിലകപ്പെട്ട ഗുജറാത്ത് സ്വദേശികളായ വിനോദസഞ്ചാരി കുടുംബത്തെ രക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോയിലെ കണ്ടക്ടർ ജെയ്‌സൺ ജോസഫാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പുല്ലുപാറയിൽ ദേശീയ പാതയിലേക്ക് ഉരുൾപൊട്ടി എത്തുന്നത് കണ്ട് കാറിൽ നിന്ന് വെളിയിൽ ഇറങ്ങിയ അച്ഛനും മകനും ഒഴുകി പോവുകയായിരുന്നു. പിന്നിൽ നിറുത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ നിന്ന് ഉരുൾപൊട്ടൽ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിക്കൊണ്ടിരിക്കുകയായിരുന്നു കണ്ടക്ടർ ജെയ്‌സൺ ജോസഫ്. ഇതിനിടയിൽ രണ്ടു പേർ ഒഴുകി വരുന്നത് ശ്രദ്ധയിൽ പെട്ടു. ഇവർ ബസിന്റെ ടയറിൽ പിടിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇതു കണ്ട ജെയ്‌സൺ ചാടി ഇറങ്ങി ഒഴുക്കിൽപ്പെട്ടവരെ പിടിച്ചുയർത്തി ബസിൽ കയറ്റിയിരുത്തി. കൂടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരാൾ കൂടി ഉണ്ടെന്നു മറുപടി ലഭിച്ചു. ജെയ്‌സൺ വീണ്ടും പുറത്തിറങ്ങി സഞ്ചാരികൾ എത്തിയ കാറിൽ പരിശോധന നടത്തി. കാറിന്റെ ടയറിൽ ഉടക്കിയ നിലയിൽ ഒരു സ്ത്രീയെ കണ്ടെത്തി. തല ഉയർത്തി കാറിന്റെ ബോണറ്റിൽ പിടിക്കുന്നതിനായി ശ്രമിക്കുകയായിരുന്നു സ്ത്രീ. തുടർന്ന് ബസിന്റെ ഡ്രൈവർ കെ.ടി. തോമസിന്റെ സഹായത്തോടെ ഇവരെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട അഗ്നിശമനാ സേന ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് കാറിനോട് ചേർന്ന് കിടന്ന കല്ലുകൾ നീക്കം ചെയ്താണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |