തിരുവനന്തപുരം: ജില്ലയിലെ തീരങ്ങളിൽ പച്ചത്തുരുത്ത് പദ്ധതിയൊരുങ്ങുന്നു. ഹരിത കേരള മിഷൻ, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അതത് തീരമേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത തീരങ്ങൾ ഒരുക്കുന്നതിനോടൊപ്പം പച്ചത്തുരുത്ത് കൊണ്ട് കടലാക്രമണത്തിൽ നിന്ന് തീരത്തെ ഒരു പരിധി വരെ സംരക്ഷിക്കാം എന്ന ലക്ഷ്യവും ഇതിലൂടെയുണ്ട്. ഇതിനായുള്ള പദ്ധതി തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. തലസ്ഥാനത്താണ് പരീക്ഷണാർത്ഥം പദ്ധതി ആരംഭിക്കുന്നത്. തുടക്കമെന്ന നിലയിൽ തകർന്ന് കിടക്കുന്ന ശംഖുംമുഖം തീരത്താണ് ആദ്യ പദ്ധതി നടപ്പാക്കുന്നത്.
കടലാക്രമണം കൊണ്ട് തകർന്ന ശംഖുംമുഖം തീരം നിലനിറുത്തുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.
ഇവിടെ ആരംഭിച്ച് ക്രമേണ മറ്റ് തീരപ്രദേശത്തേക്കും വ്യാപിപ്പിക്കും. നിലവിൽ ശംഖുംമുഖം തീരത്ത് ഇതിനായി മൂന്ന് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ശംഖുംമുഖത്ത് വിമാനത്താവളം അടുത്തുള്ളത് കൊണ്ട് പക്ഷികളെ വലുതായി ആകർഷിക്കാത്തതും വലിയ ഉയരത്തിൽ വളരുന്ന മരങ്ങളും ഒഴിവാക്കിയുമാണ് പച്ചത്തുരുത്ത് നിർമ്മാണം. തീരസംരക്ഷണത്തിന് ഉപയോഗ പ്രദമായ കാറ്റാടി മരങ്ങളും ഇവിടെ നടാൻ ആലോചിക്കുന്നുണ്ട്. കായൽ കരയോരങ്ങളിൽ കണ്ടൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |