തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം പാർട്ടിയിൽ പിടിമുറുക്കി കാനം രാജേന്ദ്രൻ. വിമർശനങ്ങളുന്നയിച്ച മുൻമന്ത്രി സി.ദിവാകരനെ സംസ്ഥാന കൗൺസിലിൽ നിന്നും ഒഴിവാക്കി. തിരുവനന്തപുരം ജില്ലാ ഘടകം സമർപ്പിച്ച സംസ്ഥാന കൗൺസിലിലേക്കുളള അംഗങ്ങളുടെ പട്ടികയിൽ സി.ദിവാകരന്റെ പേരില്ല.
സംസ്ഥാന സമ്മേളനത്തിന് മുൻപ് സി.ദിവാകരനും കെ.ഇ ഇസ്‌മായിലും നടത്തിയ പ്രതികരണങ്ങൾ വിവാദമായിരുന്നു. അതേസമയം പാർട്ടിയുടെ എല്ലാ സൗഭാഗ്യവും ലഭിച്ച മുതിർന്ന നേതാക്കളുടെ പരസ്യ പ്രതികരണം സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തി എന്ന് ഇരുവരെയും അനുകൂലിക്കുന്നവർ തന്നെ ആരോപിച്ചിരുന്നു. 75 വയസ് പ്രായപരിധിയെയാണ് സി.ദിവാകരൻ മുൻപ് ചോദ്യംചെയ്‌തത്. എന്നാൽ പ്രായപരിധി മാർഗരേഖ ദേശീയ കൗൺസിൽ തീരുമാനിച്ചതാണെന്ന് അസി. സെക്രട്ടറി പ്രകാശ് ബാബു മുൻപ് വ്യക്തമാക്കിയിരുന്നു.
മൂന്നാം തവണയും പാർട്ടി സെക്രട്ടറിയാകാനുളള കാനം രാജേന്ദ്രന്റെ നീക്കത്തിനെ തടയാനായിരുന്നു മറുപക്ഷത്തിന്റെ ശ്രമം. പാർട്ടി സംസ്ഥാന കൗൺസിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പാർട്ടി ദേശീയ നേതൃത്വം ഇടപെട്ട് ഇതൊഴിവാക്കാൻ ശ്രമം നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |