
തിരുവനന്തപുരം: അദ്ധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് സർക്കാർ പരിഗണനയിൽ. നിലവിൽ ഹൈസ്‌കൂളിൽ 1:45, യു.പിയിൽ 1:35, എൽ.പിയിൽ 1:30 എന്നിങ്ങനെയാണ്. ഇത് യഥാക്രമം 1:40, 1:30, 1:25 ആക്കാനാണ് നീക്കം.
ഓരോ വർഷവും പുതിയതായി സ്‌കൂളുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നു. ഇതുമൂലം നിയമനം ലഭിച്ച പല അദ്ധ്യാപകരും തൊഴിൽ ഭീഷണി നേരിടുന്നു. ഇതൊഴിവാക്കാനാണ് വിദ്യാർത്ഥി- അദ്ധ്യാപക അനുപാതം കുറയ്ക്കുന്നത്. സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകാത്ത തരത്തിലാകും ക്രമീകരണം. ബി.ആർ.സികളിൽ ഉൾപ്പെടെ അദ്ധ്യാപകരെ പുനർവിന്യസിച്ചിട്ടും ഒഴിവുകളില്ലാതെ വന്നതോടെയാണ് അനുപാതം കുറയ്ക്കാൻ ആലോചിക്കുന്നത്.
അനുപാതം കുറച്ചാൽ ചില എയ്ഡഡ് സ്‌കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കപ്പെടും. ഇതിലേക്ക് നിയമനം നടത്താൻ പാടില്ലെന്ന വ്യവസ്ഥയും കൊണ്ടുവന്നേക്കും. നിലവിലുള്ള എൽ.പി അദ്ധ്യാപക റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെങ്കിലും അനുപാതം കുറയ്ക്കണം. നിയമനം നടത്തണമെന്നാവശ്യപ്പെട്ട് എൽ.പി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |