കാെച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ കാർ തടയാൻ ശ്രമിച്ച കേസിൽ പിടിയിലായ ഉടുമ്പൻചോല ചെമ്മണ്ണൂർ കിഴക്കേക്കൂറ്റ് ടിജോ തോമസിനെ ( 34) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇയാൾക്കെതിരെ വധ ശ്രമം ഉൾപ്പെടെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ഥിരം പ്രശ്നക്കാരനായ ടിജോ ഞായറാഴ്ച രാത്രിയാണ് ചീഫ് ജസ്റ്റിസിന്റെ പൈലറ്റ് വാഹനം തടയുകയും, ഔദ്യോഗിക വസതി വരെ അപകടകരമായ രീതിയിൽ പിന്തുടരുകയും ചെയ്തത്.രാത്രി തന്നെ വൈറ്റിലയിൽ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചാൽ അക്രമസ്വഭാവം കാണിക്കുന്നയാളാണ് ടിജോ. ഉടുമ്പൻചോല പൊലീസിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ കേസുകളുണ്ട്.
ടിജോ തോമസിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിന് ഉടുമ്പഞ്ചോല സ്റ്റേഷനിൽ രണ്ട് കേസുകളാണുള്ളത്. മൂന്നും മാസങ്ങൾക്ക് മുമ്പാണ് മദ്യപിച്ച് സ്വന്തം കാർ ഓടിച്ചതിന് ഇയാൾക്കെതിരെ രണ്ട് വട്ടം കേസെടുത്തത്. ഉടുമ്പഞ്ചോല ചെമ്മണ്ണാർ സ്വദേശിയായ ടിജോ വർഷങ്ങളായി കണ്ടെയ്നർ ഡ്രൈവറാണ്. കുറച്ചുകാലമായി നാട്ടിൽ ഏലക്കൃഷി നടത്തുകയായിരുന്നു. ശനിയാഴ്ചയാണ് വല്ലാർപാടത്തെ ട്രാൻസ്പോർട്ടിംഗ് കമ്പനിയിൽ വീണ്ടും ജോലിക്ക് കയറാനെത്തിയത്. പൊന്നാരിമംഗലത്ത് പഴയ പൊലീസ് സ്റ്റേഷന് സമീപമായിരുന്നു താമസം. മദ്യലഹരിയിൽ ചെയ്തതൊന്നും ഓർമ്മയില്ലെന്നാണ് ഇയാളുടെ മൊഴി. അറസ്റ്റ്
രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കി.
ഞായറാഴ്ച രാത്രി ചേരാനല്ലൂരിൽ വച്ച് ചീഫ് ജസ്റ്റിസിന്റെ കാർ ഓവർടേക്ക് ചെയ്തതാണ് ടിജോയെ പ്രകോപിപ്പിച്ചത്. പിന്തുടർന്ന ഇയാൾ മൂലമ്പിള്ളി ഭാഗത്തു വച്ച് കാറിനെയും പൈലറ്റ് വാഹനത്തെയും അതിവേഗം മറികടന്ന് തടസങ്ങൾ സൃഷ്ടിച്ചെന്ന് ചീഫ് ജസ്റ്റിസിന്റെ പൈലറ്റ് ഡ്യൂട്ടിയുള്ള കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ റിസർവ് സബ് ഇൻസ്‌പെക്ടർ ആന്റണി പെരേരയുടെ പരാതിയിൽ പറയുന്നു.ഗോശ്രീപാലത്തിൽ വച്ച് പൈലറ്റ് വാഹനത്തിന് വട്ടം നി റുത്താനും ശ്രമിച്ചു. '' ഇത് തമിഴ്നാടല്ല, കേരളമാണ്"" എന്നും ഇയാൾ വിളിച്ചുപറഞ്ഞെന്ന് പരാതിയിലുണ്ട്.മഹാരാജാസ് കോളേജിന് പിന്നിലെ കെ.ടി. കോശി റോഡിലുള്ള ഔദ്യോഗിക വസതി വരെ ഇയാൾ പിന്തുടർന്നു. ചീഫ്ജസ്റ്റിസിന്റെ കാർ വീട്ടിൽ കയറിയ ശേഷം ഇയാളെ പിടി കൂടാൻ പൊലീസുകാർ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ചെന്നൈയിൽനിന്ന് വന്ന ചീഫ് ജസ്റ്റിസിനെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുകയായിരുന്നു പൊലീസ്. എസ്.ഐ, സി.പി.ഒ, ഡ്രൈവർ എന്നിവരായിരുന്നു ജീപ്പിൽ. ചീഫ് ജസ്റ്റിസിന്റെ കാറിൽ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറും അഡീഷണൽ പി.എയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |