തിരുവനന്തപുരം: വിദേശ മദ്യം ഉല്പാദിപ്പിക്കുന്ന മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കാനും, ഇതുമൂലം സർക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിന് മദ്യവില ഉയർത്താനുമുള്ള പൊതുവില്പന നികുതി ഭേദഗതി ബില്ലിന്റെ കരട് മന്ത്രിസഭായോഗം
അംഗീകരിച്ചു. മദ്യത്തിന്റെ പൊതുവില്പന നികുതിയിൽ നാല് ശതമാനം വർദ്ധന വരുത്താൻ നിർദ്ദേശിക്കുന്ന ബിൽ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരം നേടുന്നതോടെ, സംസ്ഥാനത്ത് മദ്യത്തിന്റെ വില ഉയരും.
നിലവിൽ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. വർദ്ധന പ്രാബല്യത്തിൽ വരുന്നതോടെ 251 ശതമാനമായി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉല്പാദിപ്പിക്കുന്ന മദ്യക്കമ്പനികളുടെ അഞ്ച് ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കിയത്. ഇതുമൂലം മദ്യക്കമ്പനികൾക്ക് പ്രതിവർഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും. ഖജനാവിനുണ്ടാകുന്ന ഈ നഷ്ടം നികത്താനാണ് വില്പന നികുതിയുടെ അധികഭാരം മദ്യ ഉപഭോക്താക്കൾക്ക് മേൽ വീഴുന്നത്. വില്പനനികുതി നാല് ശതമാനം ഉയർത്തുന്നതോടൊപ്പം, ബിവറേജസ് കോർപ്പറേഷന്റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരു ശതമാനം കൂട്ടാനും തീരുമാനിച്ചിരുന്നു. കൈകാര്യച്ചെലവ് ഉയർത്താൻ എക്സിക്യൂട്ടീവ് ഉത്തരവ് മതിയാകും. ഇതും മദ്യവില ഉയരാൻ കാരണമാകും.
അതേസമയം, മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സർക്കാർ ഒഴിവാക്കിയതിന് പിന്നിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഭേദഗതിബിൽ നിയമസഭയിൽ വരാനിരിക്കെ, പ്രതിപക്ഷം ആരോപണം ശക്തമാക്കാനാണ് സാദ്ധ്യത. മദ്യത്തിന്റെ നികുതി ഉയർത്തണമെങ്കിൽ വില്പന നികുതി നിയമത്തിൽ ഭേദഗതി ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |