
തെങ്ങുകൃഷി കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. അതിനെ പുനരുജ്ജീവിപ്പിക്കാൻ തീവ്രശ്രമം അത്യന്താപേക്ഷിതമാണ്. തെങ്ങുകൃഷി സമൃദ്ധിയിലേക്ക് തിരിച്ചുവന്നാൽ അത് സംസ്ഥാനത്തെ കയർ വ്യവസായത്തിനും ഏറെ ഗുണകരമാകും. ആലപ്പുഴ ഒരുകാലത്തു കയർ വ്യവസായത്താൽ സമ്പന്നമായിരുന്നു. കയറും കയർ ഉത്പന്നങ്ങളും വിദേശത്തുവരെ കയറ്റുമതി ചെയ്തിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഈ വ്യവസായത്തിലേക്ക് പുതുതലമുറയ്ക്ക് ആവശ്യമായ പരിശീലനം കൊടുത്തു സംരക്ഷിക്കുന്നില്ല.
യന്ത്രവത്കരണം ഈ മേഖലയെ ഒരു പരിധിവരെ തളർത്തിയിട്ടുണ്ട്. യന്ത്രവത്കൃത റാട്ടിൽ പച്ചതൊണ്ട് നേരിട്ട് തല്ലി ചകിരിയാക്കുമ്പോൾ ചകിരി നാര് മുറിഞ്ഞുപോകുന്നു. ആയതിനാൽ ചവിട്ടിപോലുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനേ ഉതകൂ. നീളമുള്ള ചകിരി നാര് പരമ്പരാഗത രീതിയിൽ അഴുക്കി തല്ലിയാലേ കിട്ടൂ. സുവർണ നാര് (Golden Fiber) ലഭിക്കുന്നത് അഞ്ചുതെങ്ങ് ചകിരിയി നിന്നാണ്. ഇത് പരമ്പരാഗത രീതിയിൽ തൊണ്ട് തല്ലി ചകിരിയാക്കുന്നതാണ്. ഇതിൽ നിന്ന് ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ദീർഘകാലം നിലനിൽക്കും.
കായൽത്തീരത്തുള്ള യന്ത്രങ്ങൾ ഉപ്പിന്റെ സാന്നിദ്ധ്യം ഉള്ളതിനാൽ ദ്രവിച്ചുതുടങ്ങി. നവീകരണത്തിന്റെ ഭാഗമായി കയർ സംഘങ്ങൾക്ക് ഡൈയും കെമിക്കലും സൂക്ഷിക്കുവാനായി ഫ്രിഡ്ജ് വാങ്ങി നൽകി. കാലം കഴിഞ്ഞപ്പോൾ കറണ്ട് ബില്ലും മറ്റും അടയ്ക്കാൻ കഴിയാതെ സംഘത്തിലെ തെങ്ങിൽ പത്തെണ്ണം കള്ള് ചെത്താനായി നൽകി. അതിലൂടെ മാനം കണ്ടെത്തുന്നു.
ഇപ്പോൾ ചകിരി ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് വരുന്നത്. ഓരോ വർഷവും ഡൽഹിയിൽ പ്രഗതി മൈതാനിയിൽ ഇന്ത്യാ ഇന്റർനാഷണൽ വ്യാപാരമേള നടത്തുന്നു. ഈ മേളയിൽ കയറും കൈത്തറിയും മറ്റ് വ്യവസായ യൂണിറ്റുകളും പങ്കുചേരുന്നുണ്ട്. കൂടാതെ ഒാണത്തിനും പുതുവത്സരത്തിനും ക്രിസ്തുമസിനുമൊക്കെ ഉത്സവമേള സംഘടിപ്പിച്ച് ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു.
ഇതുമാത്രം പോര. കയർ വ്യവസായത്തെ സംരക്ഷിക്കാനും കൂടുതൽ തൊഴിലാളികളെ ഇതിലേക്ക് ആകർഷിക്കാനും സമഗ്ര പദ്ധതി വേണം. ഇപ്പോഴത്തെ കയർ വകുപ്പു മന്ത്രി കയർ മേഖലയെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നൽകാനായി ഒരു കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ഇതിലൂടെ കയർ വ്യവസായത്തെ തകർച്ചയിൽ നിന്നും സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
(ലേഖകന്റെ ഫോൺ: 9895626985)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |