
ഹൈക്കോടതികളിലെ കേസുകളിൽ വാദം പൂർത്തിയായാൽ പരമാവധി മൂന്നു മാസത്തിനകം വിധി പ്രസ്താവം നടത്തണമെന്നു സുപ്രീം കോടതി ഹൈക്കോടതികൾക്കു നൽകിയ നിർദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നതാണ്. വർഷങ്ങളായി കോടതിയിൽ തീർപ്പുകൽപ്പിക്കപ്പെടാതെ കിടക്കുന്ന കേസുകളിൽ കുടുങ്ങി ജീവിതം തന്നെ താറുമാറാകുന്ന നിരവധി സംഭവങ്ങൾ കൂടെക്കൂടെ മാദ്ധ്യമങ്ങളിൽ വരാറുള്ളതാണല്ലോ. ന്യായമായി ലഭിക്കേണ്ട നീതി കോടതികളിൽ നിന്നു ലഭിക്കാതെ വരുന്നതുകൊണ്ട് ആത്മഹത്യയിൽ അഭയം തേടുന്ന ഹതഭാഗ്യരുടെ കഥകളും നാം കേട്ടിട്ടുണ്ട്. ഇത്തരം ദുരന്ത സാഹചര്യങ്ങൾ ഉണ്ടാവുന്നതു പുരോഗതി പ്രാപിച്ച ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമല്ല എന്ന തിരിച്ചറിവിൽ നിന്നാണ് 'വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്' എന്ന ചൊല്ലുതന്നെ ഉണ്ടായിട്ടുളളത്. അതുകൊണ്ട് വിധി പ്രസ്താവത്തിൽ മാത്രമല്ല, വിചാരണയിലും സമാന വേഗത ഉണ്ടാകേണ്ടതുണ്ട്.
ഔദ്യോഗിക കണക്കനുസരിച്ച് കേരളാ ഹൈക്കോടതിയിൽ മാത്രം 2.57 ലക്ഷം കേസുകൾ തീർപ്പുകൽപ്പിക്കാനുണ്ട്. ഇതിൽ 1,47,963 എണ്ണം സിവിൽ കേസുകളാണ്. ഇതു കൂടാതെ, സംസ്ഥാനത്ത് 14 ജില്ലാ കോടതികളും 60 സബ് കോടതികളും 100 മുൻസിഫ് കോടതികളും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ കുടുംബ കോടതികൾ, എം.എ.സി.റ്റി കോടതികൾ, പോക്സോ കോടതികൾ എന്നിവയുമുണ്ട്. ഇവയിലും സമാനമായ രീതിയിൽ ആയിരക്കണക്കിനു കേസുകൾ പെൻഡിങ്ങ് ആണ്. ഇവിടങ്ങളിലെല്ലാം കൂടി സംസ്ഥാനത്ത് 20.48 ലക്ഷം കേസുകൾ പെൻഡിങ്ങാണെന്നു കണക്കുകൾ പറയുന്നു. ഈ കോടതികളിൽ ഓരോന്നിലും വിധി പ്രസ്താവത്തിനായി കാതോർത്തിരിക്കുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും? അവർക്കെല്ലാം തെല്ലൊരാശ്വാസത്തിന്റെ പ്രതീക്ഷ നൽകുന്നതാണ് ഇപ്പോൾ സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള നിർദ്ദേശം. ഹൈക്കോടതിക്കു മാത്രമായിട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളതെങ്കിലും, ഇത് മറ്റു സബോർഡിനേറ്റ് കോടതികളുടെ കൂടി കണ്ണു തുറപ്പിക്കാതിരിക്കില്ല എന്നു നമുക്കു പ്രതീക്ഷിക്കാം.
കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ പ്രധാന കാരണം ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കുറവാണ്. നമ്മുടെ ഹൈക്കോടതിയിൽ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 47 ആണ്. എന്നാൽ . നിലവിൽ 38 ജഡ്ജിമാരേയുള്ളു. 33 സ്ഥിരം ജഡ്ജിമാരും 5 അഡീഷണൽ ജഡ്ജിമാരും. 9 പേരുടെ കുറവ്. ഇപ്പോൾ ഹൈക്കോടതിയിലേക്ക് അഞ്ചു ജഡ്ജിമാരെക്കൂടി സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്. ഈ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതിയാണ് ഇവരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. അത് അടുത്ത ദിവസങ്ങളിൽ ഉണ്ടായാലും പിന്നെയും 4 ജഡ്ജിമാരുടെ കുറവ് നിലനിൽക്കും. അതു കൂടി അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്.
കേരളാ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം അവസാനം വർദ്ധിപ്പിച്ചത് 2016ലാണ്. അന്നു വർദ്ധിപ്പിച്ച 47 എണ്ണമാണ് നിലവിലുള്ള സാംഗ്ഷൻഡ് സ്ട്രെംഗ്ത്. സ്വാഭാവികമായും കഴിഞ്ഞ 10 വർഷത്തിനിടയിൽ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമല്ലോ. പ്രത്യേകിച്ച് സൈബർ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ. അതു കൂടി കണക്കിലെടുക്കുമ്പോൾ, നിലവിലെ അനുവദനീയമായ 47 ലക്ക് ഉയർത്തുന്നതിനൊപ്പം, മേൽപ്പറഞ്ഞ സാഹചര്യം കൂടി പരിഗണിച്ച് ജഡ്ജിമാരുടെ എണ്ണം വീണ്ടും വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും അനിവാര്യമായിരിക്കുകയാണ്. ഇതു സംബന്ധിച്ച ശുപാർശ നൽകുന്നതിന് സംസ്ഥാന സർക്കാർ ഹൈക്കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ച് വേണ്ടതു ചെയ്യാനും തയ്യാറാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |