
കൈലാസനാഥന്റെ പ്രിയപുത്രി, ദുഷ്ടനിഗ്രഹത്തിനായി അവതാരമെടുത്ത ശ്രീഭദ്രാ ഭഗവതി, ഭക്തലക്ഷങ്ങൾക്ക് അഭയം നൽകി അനുഗ്രഹം ചൊരിഞ്ഞ് ബാലാർക്കബിംബം പോൽ പ്രശോഭിച്ച് കാട്ടിൽ മേക്കതിൽശ്രിദേവീ ക്ഷേത്രത്തിൽ കാട്ടിലമ്മയായി കുടികൊള്ളുന്നു. ദാരിക നിഗ്രഹംപോൽ ദുഷ്ട ജനങ്ങളുടെ അഹങ്കാരത്തെ നിഗ്രഹിച്ചും ശിഷ്ട ജനങ്ങളെ സംരക്ഷിച്ചും ആശ്രിത വത്സലയായി കുടികൊള്ളുന്ന കാട്ടിലമ്മയുടെ ദിവ്യസന്നിധിയിൽ അഗ്നികോണിലുള്ള പേരാലിൽ ആഗ്രഹസാഫല്യത്തിനായി മണികെട്ടി പ്രാർത്ഥിക്കുന്നതാണിവിടത്തെ പ്രധാന വഴിപാട്.
പുണ്യവൃക്ഷമായ പേരാലിന്റെ ഇലയിൽ ഭഗവാൻ ശ്രീകൃഷ്ണൻ വിശ്രമിക്കുന്നതായും കൊമ്പിൽ യക്ഷ ഗന്ധർവന്മാർ വസിക്കുന്നതായുമാണ് വിശ്വസിക്കുന്നത്. ക്ഷേത്ര ശ്രീകോവിലിനൊപ്പം കാട്ടിലമ്മ പേരാലിലും കുടികൊള്ളുന്നു. പേരാലിൽ കെട്ടിയിരിക്കുന്ന പരശ്ശതം മണികളിൽ നിന്നുതിരുന്ന നാദവീചികളാണ് കാട്ടിലമ്മയെ ഉണർത്തുന്നത്. മണികളിൽഅലിഞ്ഞുചേർന്നിട്ടുള്ള ആഗ്രഹങ്ങളും പ്രതീക്ഷകളും ദുഃഖങ്ങളും ദുരിതങ്ങളും കാട്ടിലമ്മ അറിയുന്നുണ്ട്. അവയ്ക്കൊക്കെ ശാശ്വതപരിഹാരവും സമാധാനപൂർണമായ ജീവിതവും ഭക്തർക്ക് പ്രദാനംചെയ്ത് കാട്ടിലമ്മ ഭക്തരെ കാത്തരുളുന്നു.
ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ഭക്തരുടെ പേരും ജന്മനക്ഷത്രവും ചൊല്ലി പൂജിച്ച് നൽകുന്ന മണി ക്ഷേത്രമുറ്റത്തെ പേരാലിന് ഏഴുവലം വച്ച് കെട്ടിയാൽ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ മണികെട്ടി ആഗ്രഹസാഫല്യം നേടിയിട്ടുള്ള ആയിരങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. വിദ്യാഭ്യാസപുരോഗതി, ഉന്നതവിജയം, രോഗമുക്തി, ഉദ്യോഗലബ്ധി, സന്താന സൗഭാഗ്യം, ശാന്തി, സമാധാനം, കുടുംബഐക്യം തുടങ്ങി നിരവധി കാര്യങ്ങൾക്ക് മണി കെട്ടി പ്രാർത്ഥിച്ചാൽ പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.
പൂജിച്ച് നൽകുന്ന മണി ഭക്തമനസിന്റെ പ്രതീകമായും മണികെട്ടുന്നതിനാസ്പദമായ കാര്യങ്ങൾ മാത്രം മനസിൽ ചിന്തിച്ച് പേരാലിനേഴുവലം പൂർത്തിയാകുമ്പോഴേയ്ക്കും പേരാലിൽ നിന്ന് പ്രവഹിക്കുന്ന ഊർജ്ജത്താൽ ഭക്തമനസുകളിലെ ഉദ്ദിഷ്ടകാര്യങ്ങൾ മണിയിൽ അലിയും. കടൽക്കാറ്റിൽ മണികളിൽ നിന്നുതിരുന്ന നാദവീചികളിലൂടെ ഇത് ദേവിയിലെത്തി ഫലപ്രാപ്തിയുണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്.
ഉൾവിളിയിൽ തെളിഞ്ഞ മണിനാദം
വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് സമീപത്തുള്ള മിടുക്കനായ ഒരാൾ തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത കാര്യങ്ങളിൽ ദുഃഖിതനും തുടർന്ന് അന്തർമുഖനുമായിത്തീർന്നു. ഒരുദിവസം പെട്ടെന്ന് അയാൾ ഒരുൾവിളിപോലെ മണി വാങ്ങി ചരടിൽ കോർത്ത് ക്ഷ്രേത്രമുറ്റത്തെ പേരാലിൽ കെട്ടി തിരുനടയ്ക്ക് മുന്നിലെത്തി മനമുരുകി പ്രാർത്ഥിച്ചു. തുടർന്ന് ദുഃഖങ്ങളകന്ന് ജീവിതത്തിൽ സമാധാനവും സന്തോഷവും തിരികെ ലഭിച്ചു. ഇതറിഞ്ഞ നിരവധി പേർ മനഃശുദ്ധിയോടെയുംവ്രതശുദ്ധിയോടെയും മണികെട്ടി പ്രാർത്ഥിച്ച് ആഗ്രഹ സാഫല്യം നേടി. തങ്കക്കൊടിമരത്തിന്റെ സുവർണപ്രഭയിൽ പൗർണമിത്തിങ്കൾ പോലെതിളങ്ങുന്ന ക്ഷേത്രവും പേരാലിൽ കെട്ടിയിരിക്കുന്ന ആഗ്രഹങ്ങളും പ്രതീക്ഷകളും അലിഞ്ഞുചേർന്ന മണികളിൽനിന്ന് മന്ത്രസാന്ദ്രമായ അന്തരീക്ഷത്തിൽ ഉതിരുന്ന മധുര സംഗീതവും ആഴിയിൽ അലിഞ്ഞുചേരുന്ന ആകാശനീലിമയും കുങ്കുമം വിതറിയ പടിഞ്ഞാറൻ ചക്രവാളത്തിലെ അസ്താദ്രിനാഥന്റെ മനോഹരബിംബവും മന്ദമാരുതന്റെ സുഖശീതളമായ തഴുകിത്തലോടലും ലോകത്ത് കാട്ടിൽമേക്കതിലല്ലാതെ മറ്റൊരിടത്തും ഒന്നിച്ച് ആസ്വദിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
(അമ്പലത്തിൽ എത്തിച്ചേരാനുള്ള
ലൊക്കേഷന് ക്യു ആർ കോഡ്
സ്കാൻ ചെയ്യുക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |