ബംഗളൂരു: കരഞ്ഞാൽ വാഷിംഗ് മെഷീനുള്ളിൽ ഇരുത്തും, വായ്ക്കുള്ളിൽ ടോയ്ലറ്റിൽ ഉപയോഗിക്കുന്ന ജെറ്റ് സ്പ്രേകൊണ്ട് ശക്തിയായി വെള്ളം ചീറ്റിക്കും ...ബംഗളൂരുവിലെ ഒരു ഡേകെയർ സെന്ററിൽ രണ്ടുവയസുപോലും തികയാത്ത കുഞ്ഞുങ്ങളോട് കാണിച്ച കൊടും ക്രൂരതയാണിത്. ഇതിനൊപ്പം ശിക്ഷയുടെ ഭാഗമായി കുഞ്ഞുങ്ങളെ ടാേയ്‌ലറ്റിൽ പൂട്ടിയിടുകയും ചെയ്യുമായിരുന്നു.ബംഗളൂരു ഐടി കാമ്പസിലെ ഡേ കെയർ സെന്ററിലെ ക്രൂരശിക്ഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതാേടെ പ്രതിഷേധം ശക്തമായി. എച്ച് എ എൽ കാമ്പസിലെ കേപ് ജെമിനി ഐടി കാമ്പസിലെ ഡേ കെയറിലാണ് സംഭവം.
കുട്ടികൾ കരയുന്നത് ഡേകെയറിലെ ജീവനക്കാരായ സ്ത്രീകൾക്ക് തീരെ ഇഷ്ടമില്ലായിരുന്നു. കരച്ചിൽ നിറുത്താനാണ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിലെ ഡ്രമ്മിൽ കയറ്റി ഇരുത്തുന്നത്. എന്നിട്ടും കരച്ചിൽ അവസാനിപ്പിച്ചില്ലെങ്കിൽ വായ്ക്കുള്ളിൽ ശക്തിയായി വെള്ളമടിക്കുകയും ബാത്ത്റൂമിൽ പൂട്ടിയിടുകയും ചെയ്യുമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ക്രൂരത രക്ഷിതാക്കളോട് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡേകെയർ ജീവനക്കാരായ അഞ്ച് സ്ത്രീകൾക്കെതിരെ പാെലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിക്കുകയും ചെയ്തു. ഡേകെയർ ജീവനക്കാരിൽ നിന്നും കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ ലഭിക്കുന്ന കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികളെന്നാണ് പൊലീസ് പറയുന്നത്.
വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കനുള്ള തയ്യാറെടുപ്പിലാണ് കമ്മിഷൻ. കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും പിടിയിലായിട്ടുണ്ടോ എന്നും വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |