മുംബയ്: പൂനെ നസ്രാപൂരിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 65കാരനായ പ്രതി ഭീംറാവു പ്രഭാകർ കാംബ്ലിയെ പ്രത്യേക കോടതി ജഡ്‌ജി എസ് ആർ സലൂംഗെയാണ് ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് ഈ മാസം 25ന് കോടതി കണ്ടെത്തിയിരുന്നു.
മഹാരാഷ്‌ട്രയുടെ ചരിത്രത്തിൽ അതിവേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ച കേസുകളിലൊന്നാണിത്. 2026 മേയ് ഒന്നാം തീയതിയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്. ഇൻസ്‌പെക്‌ടർ വിജയ്‌മാലാ പവാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ പിടികൂടി. 15 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തിൽ 55 സാക്ഷിമൊഴികളും ശാസ്‌ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും വൈദ്യപരിശോധനാ ഫലങ്ങളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടുന്നുണ്ട്.
മേയ് 21ന് പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചു. തുടർന്ന് 36 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ജൂൺ 25ന് കോടതി കേസിൽ വിധി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ശിക്ഷ വിധിക്കുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |