ബംഗളൂരു: പ്രണയബന്ധം അവസാനിപ്പിച്ചതിന് നിയമവിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തി. ബംഗളൂരുവിൽ വിദ്യാർത്ഥിനിയായ അമൃതയാണ് കൊല്ലപ്പെട്ടത്. പ്രണയബന്ധം അവസാനിപ്പിച്ചതിന് കാമുകന്റെ സഹോദരൻ യുവതിയെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര മുറിവുകളോടെ മൂന്നുദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന അമൃത ഇന്നലെയാണ് മരിച്ചത്.
ജൂലായ് 13ന് കൊടിഹള്ളിയിലായിരുന്നു സംഭവം നടന്നത്. നിയമപഠനത്തിന് പുറമെ പിസ ഔട്ട്‌ലെറ്റിൽ അമൃത പാർട്ട് ടൈം ജോലി ചെയ്തിരുന്നു. ഒരു കുടുംബാംഗം വഴി പരിചയപ്പെട്ട ധനുഷ് എന്ന യുവാവുമായി അമൃത പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. എന്നാൽ ഇക്കാര്യം അമൃതയോട് ഇയാൾ മറച്ചുവച്ചു. പിന്നീട് ഇക്കാര്യം മനസിലാക്കിയ അമൃത ബന്ധം അവസാനിപ്പിച്ചു. ഇതിന്റെ പേരിൽ ധനുഷിന്റെ സഹോദരൻ സൂര്യ അമൃതയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.
ജൂലായ് 13ന് കൊടിഹള്ളിയിലെ അമൃതയുടെ താമസസ്ഥലത്തിന് സമീപമെത്തിയ സൂര്യ വീണ്ടും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. വാക്കുതർക്കത്തിനിടെ സൂര്യ അമൃതയെ കുത്തിപ്പരിക്കേൽപ്പിക്കുകയും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ സൂര്യയെയും ധനുഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. അമൃതയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സി വി രാമൻ ആശുപത്രിയിലേയ്ക്ക് മാറ്റി.
A law student in Bengaluru, Amrutha, died after being stabbed, allegedly by the brother of her former boyfriend, following her decision to end the relationship after discovering he had concealed his divorce and child. Police arrested both brothers, Surya and Dhanush, and an investigation is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |