
ചിറയിൻകീഴ്: കാപ്പക്കേസ് പ്രതി മുട്ടപ്പലം പ്ലാവിള പുത്തൻ വീട്ടിൽ മിന്നൽ ഫൈസലിന്റെതെന്ന് (45) സംശയിക്കുന്ന മൃതദേഹം ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് കണ്ടെത്തി. ചിറയിൻകീഴ്, മംഗലപുരം സ്റ്റേഷനുകളിൽ മോഷണം, ക്രമിനൽ കേസുകൾ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. അഴൂർ മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലെ 2 മുറികളുള്ള ചെറിയ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്.
ഈ വീടിന് സമീപത്ത് നടീൽ വസ്തുക്കൾ പിഴുവാനെത്തിയ ആൾ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.മൃതശരീരത്തിന്റെ മുഖം കരിഞ്ഞ നിലയിലാണ്.ഫോറൻസിക് ഉദ്യോഗസ്ഥരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് നിന്ന് ഫൈസലിന്റെതെന്ന് കരുതുന്ന മൊബൈൽ ഫോൺ കണ്ടെത്തി. ഇയാളുടെ വീടിന് സമീപത്തുള്ള വീടാണിത്.
അടുത്തിടെയാണ് ഫൈസൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. 2022ൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ വിലങ്ങുകൊണ്ട് ആക്രമിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. കാപ്പക്കേസ് പ്രതിയും നിരവധി ശത്രുക്കളുള്ളതിനാലും കൊലപാതക സാദ്ധ്യത ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വ്യക്തത വരൂവെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ്കുമാർ പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ: ഫൈസൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |