ആലുവ: കിഴക്കെ കടുങ്ങല്ലൂരിൽ നാലാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്തംഗത്തിന്റെ പരാതിയെ തുടർന്ന് ബിനാനിപുരം പൊലീസ് കേസെടുത്തു. യു.സി കോളേജ് മില്ലുപടിക്ക് സമീപം താമസിക്കുന്ന കിഷോറിനെതിരെയാണ്(26) ബി.എൻ.എസ് 62 പ്രകാരം തട്ടികൊണ്ടുപോകാൻ ശ്രമിച്ചതിന് കേസെടുത്തത്. കഴിഞ്ഞ 11ന് വൈകിട്ടായിരുന്നു സംഭവം.
സ്കൂളിൽ നിന്ന് ക്ളാസ് കഴിഞ്ഞ് ബസിൽ കിഴക്കേ കടുങ്ങല്ലൂരിൽ വന്നിറങ്ങിയ കുട്ടിയെയാണ് പ്രതി തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. സമീപത്തെ തുണിക്കട ഉടമ പ്രിയയുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും കുട്ടിയുടെ വീട്ടുകാർ പരാതി നൽകാൻ വിസമ്മതിച്ചതിനാൽ പെറ്റിക്കേസ് ചുമത്തി വിട്ടയച്ചു. പൊലീസ് നടപടിക്കെതിരെ സംഭവ സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്തംഗം ശ്രീകുമാർ മുല്ലേപ്പിള്ളി മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് ഇന്നലെ പൊലീസ് കേസെടുത്തത്.
കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകാത്തതിനാൽ, തുണിക്കട ഉടമ പ്രിയയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. ബസ് മാറി കയറിയാണ് കിഴക്കേ കടുങ്ങല്ലൂരിൽ എത്തിയതെന്നാണ് മദ്യലഹരിയിലായിരുന്ന പ്രതി അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാൾ കിഴക്കേ കടുങ്ങല്ലൂരിലെ ഒരു പമ്പിൽ നേരത്തെ ജോലി ചെയ്തിരുന്നതായും കടുങ്ങല്ലൂർ പ്രദേശവുമായി ബന്ധമുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |