
കോട്ടയം : സോഫ്റ്റുവെയർ കമ്പനിക്കെതിരെ മുൻ ജീവനക്കാർ നൽകിയ പരാതി തീർപ്പാക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ തൊടുപുഴ സ്വദേശി ടി.ജി. ബിനീഷ് കുമാർ (39) വിജിലൻസ് പിടിയിൽ. തലയോലപ്പറമ്പ് സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിൽ വടയാറിലുള്ള കമ്പനിയിൽ നിന്ന് പിരിഞ്ഞുപോയ മൂന്ന് ജീവനക്കാർ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നാരോപിച്ച് ബിനീഷ് കുമാറിന് പരാതി നൽകിയിരുന്നു.
തുടർന്ന് ബിനീഷ് കുമാർ പരാതി തീർപ്പാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം പരാതിക്കാരനെ വിളിച്ച് ഭാര്യയുടെ ഗൂഗിൾ പേ നമ്പറിലേയ്ക്ക് 2,000 രൂപ വാങ്ങിച്ചു. ഇന്നലെ രാവിലെ ബിനീഷ് കുമാർ വീണ്ടും ഫോണിൽ വിളിച്ച് 3,000 രൂപ കൂടി ആവശ്യപ്പെട്ടു. തുടർന്ന് വിജിലൻസിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് വടയാറിലെ വാടക വീട്ടിൽ വച്ച് പരാതിക്കാരനിൽ നിന്ന് 3,000 രൂപ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് ഗൂഗിൾ പേ വഴി വാങ്ങുന്നതിനിടെ ഡി വൈ എസ് പി. പി.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയിരുന്നു. ഇൻസ്‌പെക്ടർ മനു വി.നായർ, ഉദ്യോഗസ്ഥരായ അരുൺ ചന്ദ്, രാജേഷ് കുമാർ, രജീഷ്, അനൂപ് കെ എ, പ്രദീപ്, ജോഷി ഇഗ്‌നേഷ്യസ്, സെബാസ്റ്റ്യൻ, ജാൻസി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |