
കാട്ടാക്കട: തണ്ടർ പദ്ധതിയുടെ ഭാഗമായി കാട്ടാക്കട എക്സൈസ് നടത്തിയ പരിശോധനയിൽ,കോഴിക്കടയുടെ മറവിൽ അനധികൃത മദ്യവില്പന നടത്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.എക്സൈസ് ഇൻസ്പെക്ടർ ടി.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കള്ളിക്കാട് ജംഗ്ഷന് സമീപത്തുനിന്ന് കോഴിക്കടയുടെ മറവിൽ മദ്യവില്പന നടത്തിയ എ.എസ് ചിക്കൻ സ്റ്റാൾ ഉടമയായ പൂഴനാട് മുള്ളിലവിന്മൂട് വിളയിൽ വീട്ടിൽ അജി (39),ജീവനക്കാരൻ മൈലക്കര രണ്ടാംതോട് തോട്ടിൻമൂല വീട്ടിൽ രാജേഷ് എന്ന ജോസ് (42) എന്നിവരാണ് പിടിയിലായത്.
അജിയുടെ നേതൃത്വത്തിലാണ് മദ്യ വില്പന നടന്നിരുന്നത്. ഫോൺ മുഖേന ആവശ്യപ്പെടുന്നവർക്ക് ജോസ് എത്തിച്ചുനൽകും.
5.5 ലിറ്റർ മദ്യവുമായി കള്ളിക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം ഒരാൾക്ക് വിൽക്കുന്നതിനിടയിലാണ് ജോസ് എക്‌സൈസ് പിടിയിലായത്.ചോദ്യം ചെയ്തതോടെ എ.എസ് ചിക്കൻ സ്റ്റാളിൽ വച്ച് മദ്യ വില്പന നടത്തുന്നതായും ഇയാൾ മൊഴിനൽകി.തുടർന്ന് ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ 90 കുപ്പി മദ്യം പിടിച്ചെടുത്തു.
ആകെ 101 കുപ്പിയിൽ നിന്ന് 50 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തത്.പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ബിജുകുമാർ,സജി കുമാർ,പ്രിവന്റീവ് ഓഫീസർമാരായ ടി.വിനോദ്,രാജിവ്.ആർ,ഹർഷകുമാർ,ഷിജു,വിപിൻ കുമാർ.ജെ എന്നിവർ പങ്കെടുത്തു പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |