
കഴക്കൂട്ടം: ആളൊഴിഞ്ഞ പുരയിടത്തിൽ ഉപേക്ഷിച്ച 37 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി. മംഗലപുരം - കൊപ്പം റോഡിൽ മുള്ളൻ കോളനിക്ക് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നാണ് ഇവ ഇന്നലെ രാവിലെ നാട്ടുകാർ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഡോഗ് സ്ക്വാഡിനെയും എക്സൈസിനെയും പങ്കാളികളാക്കി ടെക്നോസിറ്റി,മംഗലപുരം, കണിയാപുരം മേഖലകളിലെ കടകളിലും അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും പൊലീസ് അപ്രതീക്ഷിത പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് പൊലീസ് നായ്‌ക്കളെത്തിയതോടെ രഹസ്യകേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന പുകയില ഉത്പന്നങ്ങൾ മണം പിടിച്ചെടുക്കുമെന്ന ഭയമാണ് ലഹരി കടത്തുകാർ ഇവ ഉപേക്ഷിക്കാൻ കാരണമെന്നാണ് മംഗലപുരം പൊലീസ് പറയുന്നത്.
പിടിയിലാകുമെന്ന് ഉറപ്പായതോടെ ലക്ഷങ്ങൾ വിലമതിക്കുന്ന ചരക്ക് വൻ സംഘം രാത്രിയുടെ മറവിൽ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്ലോട്ട് തിരിച്ചിട്ടിരിക്കുന്ന വിജനമായ പുരയിടത്തിൽ കിടന്ന ചാക്കുകൾ ആദ്യം ആക്രി സാധനങ്ങളാണെന്നാണ് പ്രദേശവാസികൾ കരുതിയത്. എന്നാൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വിവിധ ബ്രാൻഡുകളിലുള്ള 24150 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണെന്ന് വ്യക്തമായത്.
തുടർന്ന് നാട്ടുകാർ ഉടൻ മംഗലപുരം പൊലീസിനെ വിവരമറിയിക്കുകയും പൊലീസെത്തി ചാക്കുകൾ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. റൂറൽ എസ്.പി ബി.കെ.പ്രശാന്തൻ കാണിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. ലഹരി ഉപേക്ഷിച്ചു കടന്ന പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |