
കൊച്ചി: എറണാകുളത്ത് നിന്ന് ഏവിയേഷൻ വിദ്യാർത്ഥിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി ഇടുക്കി രാജാക്കാട് സ്വദേശി അദ്വൈത് തമിഴ്നാട്ടിലേക്ക് മുങ്ങി. അടുത്തിടെ വാങ്ങിയ താർ വാഹനത്തിലാണ് കേരളം വിട്ടത്. തലശേരി സ്വദേശി അലൻ ടെൻസണിനെ ഇടുക്കിയിലേക്ക് തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറുകളിൽ ഒരെണ്ണം പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.
റെന്റ് എ കാർ ബിസിനസിന്റെ മറവിൽ അദ്വൈത് ഇടുക്കിയിൽ ഗുണ്ടാ സംഘത്തെ വളർത്തിയെടുത്തെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. അറസ്റ്റിലായവരും പിടിയിലാകാനുള്ളവരും ഈ ഗുണ്ടാസംഘത്തിൽപ്പെട്ടവരാണ്. അദ്വൈതിന്റെ വീട്ടുവളപ്പിൽ ബി.എം.ഡബ്ല്യു ഉൾപ്പെടെ നിരവധി ആഡംബര കാറുകൾ കിടപ്പുണ്ട്. ഈ കാറുകൾ വാങ്ങാനുള്ള സാമ്പത്തിക സ്രോതസ് സംബന്ധിച്ചും പൊലീസിന് സംശയങ്ങളുണ്ട്.
വെള്ളിയാഴ്ച അറസ്റ്റിലായ ഡ്രൈവർ കെവിൻ പി. സജിയുടെ മൊബൈലിൽ നിന്ന് മർദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അലൻ ടെൻസണിനെ നഗ്നനാക്കി മർദ്ദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. അദ്വൈതിന്റെ രാജാക്കാടുള്ള ഏലത്തോട്ടത്തിലെ കെട്ടിടത്തിലാണ് മർദ്ദനം നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതികൾക്ക് എതിരെ വധശ്രമത്തിനാണ് കേസ്. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ 12ന് രാത്രി 10നാണ് ഏവിയേഷൻ വിദ്യാർത്ഥി അലനെ തട്ടിക്കൊണ്ട് പോയതും ഭീകര മർദ്ദനത്തിന് ഇരയാക്കിയതും. കേസിൽ ഏഴ് പ്രതികളാണ് ഇതേവരെ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |