
തിരുവനന്തപുരം: കരമനയിൽ 55 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കരമന പള്ളിത്താനം സ്വദേശി ശ്രീകണ്ഠൻ നായരെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ഇയാൾക്കൊപ്പം താമസിച്ചിരുന്ന കഴക്കൂട്ടം സ്വദേശി രൂപക്കിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണം വാരിയെല്ല് ഒടിഞ്ഞ് ആന്തരിക രക്തസ്രാവം മൂലമാണെന്ന് വ്യക്തമായി.പ്രതി ഒന്നര മാസമായി ശ്രീകണ്ഠന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. രൂപക്ക് വാങ്ങിവയ്ക്കുന്ന മദ്യം ശ്രീകണ്ഠൻ നായർ ഉപയോഗിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.ചൊവ്വാഴ്ച രാത്രി 7നുശേഷമായിരുന്നു കൊലപാതകം.
ബുധനാഴ്ച രാവിലെ രൂപക്കാണ് ശ്രീകണ്ഠൻ നായരുടെ മരണവിവരം അയൽവാസികളെയും പൊലീസിനെയും അറിയിച്ചത്.കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇതോടെ രൂപക്ക് മുങ്ങി.
തുടർന്ന് ഇയാളെ ഇന്നലെ ഗാന്ധിപാർക്ക് ഭാഗത്ത് വച്ച് പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടുകയായിരുന്നു.
ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നേമം സി.ഐ ശ്രീലാൽ ചന്ദ്രശേഖരൻ,കരമന എസ്.ഐ അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യത്.പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |