
ചാവക്കാട്: കോഴിക്കടയിലെ മാലിന്യ സംസ്‌കരണത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. വടക്കേക്കാട് പാപ്പാളി സ്വദേശി സൈനുദ്ദീനെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. വധശ്രമത്തിന് അഞ്ചു വർഷം കഠിനതടവും 25,000 രൂപ പിഴയും തടഞ്ഞുനിറുത്തിയതിനും കൈയേറ്റം ചെയ്തതിനും ആറുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരമായി നൽകണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. വിധിയെ തുടർന്ന് പ്രതിയെ ജയിലിലേക്ക് മാറ്റി. 2017 നവംബർ 14ന് പാപ്പാളിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ കോഴിക്കടയിലെ മാലിന്യം ശരിയായ രീതിയിൽ സംസ്‌കരിക്കാത്തത് ചോദ്യം ചെയ്ത പരാതിക്കാരന്റെ ഭാര്യയെ സൈനുദ്ദീൻ അസഭ്യം പറയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരാതിക്കാരനെയും മകനെയും പ്രതി ആക്രമിക്കാൻ ശ്രമിക്കവേ, ഇത് തടഞ്ഞ ഡ്രൈവർ വിമേഷിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വടക്കെക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനായി അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. രജിത് കുമാർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |