
കൊച്ചി: ലഹരിവിതരണത്തിനിടെ പിടിക്കപ്പെട്ടാൽ പൊലീസിനെ കബളിപ്പിക്കാൻ അരക്കെട്ടിൽ ഒളിപ്പിച്ച പണവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയും പൊലീസിന്റെ റൗഡി പട്ടികയിൽപ്പെട്ട കുറ്റവാളിയുമായ മട്ടാഞ്ചേരി പുതുക്കാട്ടുപ്പറമ്പിൽ പി.എസ്. സഫീറാണ് (34) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 0.9 ഗ്രാം എം.ഡി.എം.എയും ലഹരിവിതരണത്തിലൂടെ കിട്ടിയ 47120 രൂപയും പിടിച്ചെടുത്തു.
മട്ടാഞ്ചേരി ചേംബർറോഡ് ജംഗ്ഷൻ പേപ്പർസ്ട്രീറ്റിലെ കെട്ടിടത്തിന് മുന്നിൽ രാസലഹരി കൈമാറാൻ നിൽക്കുന്നതിനിടെ പ്രിൻസിപ്പൽ എസ്.ഐ ആന്റണി ക്ലീറ്റസിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം ടൗൺ സൗത്ത് എസ്.എച്ച്.ഒ എം.ബി രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ദേഹപരിശോധനയിൽ പ്രതിയുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് രാസലഹരി ഒളിപ്പിച്ച പൗച്ചും 4300 രൂപയും കണ്ടെടുത്തു.
ഇതിനിടെയാണ് അരക്കെട്ടിൽ എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന് സംശയം തോന്നിയത്. തുടർന്നുള്ള പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്ന് 42,820 രൂപ കൂടി കണ്ടെടുത്തു. രാസലഹരി വിതരണത്തിലൂടെ കിട്ടിയ പണമാണെന്ന് പ്രതി സമ്മതിച്ചു. മുനമ്പം, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ 4 ലഹരിവിതരണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |