ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. പെയിന്റിൽ ഉപയോഗിക്കുന്ന തിന്നർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്നാണ് പിതാവ് അഫ്സൽ ആശുപത്രി അധികൃതരോട് പറഞ്ഞത്. അവശനിലയിലാണ് കുട്ടികളെ പിതാവ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനകൾക്കിടെ കുട്ടികളുടെ നില ഗുരുതരമാവുകയും ഇരുവരും മരിക്കുകയുമായിരുന്നു. ഒരു കുട്ടി താലൂക്ക് ആശുപത്രിയിലും മറ്റേയാൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
കുട്ടികൾ തിന്നർ കുടിച്ചെന്ന അഫ്സലിന്റെ മൊഴിയിൽ ആശുപത്രി അധികൃതർക്ക് സംശയം തോന്നിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഫ്സലും സാന്ദ്രയും തമ്മിൽ നേരത്തെ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികൾ തിന്നർ കുടിച്ചെന്ന മൊഴി സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഒരു വയസുള്ള കുട്ടികൾ എങ്ങനെയാണ് തിന്നർ എടുത്ത് കുടിച്ചതെന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിൽ കൊലപാതകത്തിനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നുണ്ട്. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമായിരിക്കും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുക.
A one-year-old twin siblings, Ihaan and Rihan, died in Adimali, Idukki, after their father claimed they accidentally drank paint thinner. Police have launched an investigation after hospital authorities raised doubts about the explanation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |