SignIn
Kerala Kaumudi Online
Thursday, 11 June 2026 2.05 PM IST

മോഹൻലാൽ ചിത്രം വിജയിക്കില്ലെന്ന് വിധിയെഴുതി, ഫസ്റ്റ് ഷോ കഴിഞ്ഞതോടെ നിർമ്മാതാവ് തലകറങ്ങി വീണു; പിന്നീട് സംഭവിച്ചത്

READ ENGLISH VERSION

mohanlal

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഫാസിൽ സംവിധാനം ചെയ്ത 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്'. കേരളത്തിൽ നൂറ് ദിവസത്തോളം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് പിന്നിൽ ഒരും അറിയാത്ത ഒരു കഥയുണ്ടെന്നാണ് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ് പറയുന്നത്. ഒരിക്കലും വിജയിക്കില്ലെന്ന് എഴുതി തളളിയ ചിത്രം വിജയത്തിലേക്കെത്തിയത് എങ്ങനെയാണെന്നും അഷ്‌‌റഫ് പങ്കുവയ്ക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്.

'ഫാസിലിന്റെ ചില ചിത്രങ്ങൾ തീയേ​റ്ററുകളിൽ വിജയിക്കാതെ പോയ സമയത്ത് എടുത്തതാണ് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ചെയ്യാൻ ഫാസിൽ തീരുമാനിച്ചത്. സംഘട്ടനരംഗങ്ങളോ അധികം ഗാനങ്ങളോ ഇല്ലാത്തതിനാൽ ഫാസിൽ സമീപിച്ച എല്ലാ ഡിസ്ട്രിബ്യൂട്ടർമാരും സിനിമ ചെയ്യാൻ താൽപര്യം കാണിച്ചില്ല. അങ്ങനെ ഒരു ദിവസം ഫാസിൽ എന്നോട് കഥ പറഞ്ഞു. എനിക്ക് വളരെയധികം ഇഷ്ടമായി. ഒരു ഡിസ്ട്രിബ്യൂട്ടറെ കണ്ടെത്താൻ സഹായിക്കുമോയെന്ന് ഫാസിൽ എന്നോട് ചോദിച്ചു.

ഞാൻ കൊല്ലത്തുളള ഒരു ഡിസ്ട്രിബ്യൂട്ടറെ സമീപിച്ചു. എന്നാൽ ഫാസിലിന്റെ ചിത്രങ്ങളൊന്നും ഇപ്പോൾ ഓടുന്നില്ല. നഷ്ടമാകും എന്ന കാഴ്ചപ്പാടായിരുന്നു അവർക്ക്. അവസാനം ഞാൻ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും റഹ്മാനും ഉണ്ടാകുമെന്നായിരുന്നു ഫാസിൽ അന്ന് പറഞ്ഞത്. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ചതോടെ മമ്മൂട്ടിക്ക് എത്താൻ പ​റ്റാത്ത സാഹചര്യമായി. അങ്ങനെ ആ മമ്മൂട്ടിയുടെ വേഷം ഫാസിൽ തന്നെയാണ് അഭിനയിച്ചത്. മോഹൻലാലിന്റെ ഡേ​റ്റിലും ചില പ്രശ്നങ്ങളുണ്ടായി.

സിനിമയിൽ പുതുമുഖ നായികയായ നദിയ മൊയ്തുവാണ് അഭിനയിച്ചത്. മുത്തശിയുടെ വേഷം ചെയ്തത് പത്മിനിയായിരുന്നു. മുംബയിൽ നടന്ന ഒരു കല്യാണത്തിന്റെ വീഡിയോ കണ്ടതിനുശേഷമാണ് നദിയയെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിൽ നദിയയുടെ അഭിനയം കാണാൻ മദ്രാസിൽ നിന്നും മ​റ്റൊരു ഡിസ്ട്രിബ്യൂട്ടർ വന്നിരുന്നു. അവർക്ക് നദിയയെയും അവരുടെ അഭിനയവും ഇഷ്ടപ്പെട്ടില്ല. അത് സിനിമയുടെ ലൊക്കേഷൻ മുഴുവൻ അറിഞ്ഞു. ഷൂട്ടിംഗ് കഴിഞ്ഞു.

സിനിമയുടെ ആദ്യ കോപ്പി കണ്ടത് ഡിസ്ട്രിബ്യൂട്ടറും കുടുംബവുമായിരുന്നു. സിനിമ ഓടില്ലെന്ന് കണ്ടപാടെ അവർ വിധിയെഴുതി. അങ്ങനെ ഞാനും നിരാശനായി. എല്ലാവരും സിനിമയെ എഴുതിതള്ളി. ആലപ്പുഴയിലാണ് സിനിമ ആദ്യമായി റിലീസ് ചെയ്തത്. കുറച്ച് പേർ മാത്രമായിരുന്നു സിനിമ കാണാൻ വന്നത്. അത് കഴിഞ്ഞതോടെ തീയേ​റ്ററിൽ നിർമാതാക്കളിൽ ഒരാളായ ഔസേപ്പച്ചൻ തലകറങ്ങി വീണു. ഫസ്​റ്റ് ഷോയ്ക്ക് ശേഷം സിനിമ കാണാനായി ആളുകൾ വന്നുക്കൊണ്ടിരുന്നു. അങ്ങനെ സിനിമ സൂപ്പർഹി​റ്റായി. റിലീസ് ചെയ്ത് 100-ാം ദിവസവും സിനിമ പ്രദർശനം നടത്തിക്കൊണ്ടിരുന്നു.ചിത്രത്തിന്റെ തമിഴ് റീമേക്കും വൻവിജയമായിരുന്നു. അതിലും നദിയയാണ് അഭിനയിച്ചത്'- അഷ്‌റഫ് പങ്കുവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FILM, DIRECTOR, YOUTUBE CHANNEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY