
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' ശക്തമായ നടപടികളുമായി മുന്നോട്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്ന് നടത്തിയ മിന്നല്‍ റെയ്ഡില്‍ 368 പേരാണ് അറസ്റ്റിലായത്. ലഹരിമാഫിയയുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ കര്‍മ്മപദ്ധതി. ലഹരി ഇടപാടുകളെ കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നതിനായി ആപ്പുകളും വാട്‌സാപ്പ് സംവിധാനങ്ങളും ഒരുങ്ങുന്നുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചതിന് ശേഷം മൂന്ന് ദിവസം കൊണ്ട് 340 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ രണ്ടിനാണ് ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചത്. വന്‍ ലഹരി വേട്ടയാണ് ഓപ്പറേഷന്റെ ഭാഗമായി കേരളത്തില്‍ നടക്കുന്നത്. 0.549 കിലോ എം.ഡി.എം.എ, 16.7931 കിലോ കഞ്ചാവ്, 0.461 കിലോ ഹാഷിഷ് ഓയില്‍, 220 കഞ്ചാവ് ബീഡികള്‍ എന്നിവയാണ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിനൊപ്പം ലഹരി വിതരണത്തിന്റെ ഉറവിടം കണ്ടെത്തി തടയുക എന്നതാണ് ഓപ്പറേഷന്‍ തൂഫാന്റെ പ്രധാന ലക്ഷ്യം.
ഓപ്പറേഷന്റെ 84 പൊലീസ് സബ് ഡിവിഷനുകളിലായി നാല് വീതം സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന ലഹരികടത്ത് തടയുന്നതിന് അഞ്ച് സംസ്ഥാനങ്ങളെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ പരിശോധനകള്‍ നടക്കും. മറ്റ് സംസ്ഥാനങ്ങളിലെ രാസലഹരി നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തി അവയുടെ നടത്തിപ്പുകാരെയും ലഹരി സംഭരിക്കുന്നവരെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് തീരുമാനം. ഇ.ഡി, ഡി.ആര്‍.ഐ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാകും തുടര്‍നടപടികള്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |