
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അതിജീവിതയുടെ പുനരന്വേഷണ ഹർജി നാളെ പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ രണ്ട് ജസ്റ്റിസുമാർ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരാണ് പിൻമാറിയത്.
മെമ്മറി കാർഡ് നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചെന്ന വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്‌ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് വസ്തുതാ വിരുദ്ധവും നിയമുരമായി നിലനിൽക്കാത്തതുമാണെന്ന് ആരോപിച്ചാണ് അതിജീവിത പുനരന്വേഷണ ഹർജി നൽകിയത്. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനെയാൻ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാംപ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടിരുന്നു. ആദ്യ ആറ് പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |